തിരുവനന്തപുരം: കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിനും സംഭരണത്തിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിനു മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
ലോക്ക്ഡൗണ് സാഹചര്യത്തിലും കാർഷിക ഉത്പന്നങ്ങൾ സമാഹരിക്കാൻ സർക്കാർ നിർദേശിച്ചതാണ്. കേന്ദ്ര സർക്കാരും ഇതു സംബന്ധിച്ചു നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ വിളവെടുപ്പിന്റെ കാലമാണിത്. ചിലയിടത്ത് ചില വിളവെടുപ്പിനു കഴിയുന്നില്ല. ഇക്കാര്യത്തിൽ തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധചെലുത്തി വിളവെടുപ്പിനും സംഭരണത്തിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
പൈനാപ്പിൾ, മാങ്ങ എന്നിവയുടെ പ്രശ്നം സർക്കാർ നേരത്തെതന്നെ പരിഗണിച്ചു പരിഹാരനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതു സംഭരിക്കാനും വിൽക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുരുമുളക് പോലുള്ള ചില വിളകൾ വിളവെടുത്തു സൂക്ഷിക്കണം. ഇതു നശിച്ചുപോകുന്നവയല്ല. ഈ ഘട്ടം കഴിഞ്ഞാൽ വിൽക്കാൻ സാധിക്കുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഓയിൽപാം വിളവ് നശിക്കാതെ എടുക്കാനാകണം. വിളയാറായ വാഴകൃഷിക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കണം. ഇതൊന്നും കൂട്ടത്തോടെ ചെയ്യേണ്ട പണിയല്ല. അതുകൊണ്ട് ഈ ഘട്ടത്തിൽ ഇത്തരം വിളകൾ നശിച്ചുപോകാതെ സംരക്ഷിക്കാൻ കൃഷിക്കാർക്ക് കഴിയേണ്ടതാണ്.
ഏലത്തിനു മരുന്നടിക്കേണ്ട ഘട്ടമാണിത്. അതിന് ആവശ്യമായ സൗകര്യം ചെയ്യും. കശുവണ്ടി വിളവായി കഴിഞ്ഞു. അതും സംഭരിക്കാൻ നടപടി സ്വീകരിക്കും. ഹോർട്ടി കോർപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറി സംഭരണം മുടക്കമില്ലാതെ നടക്കും. മത്സ്യലേലം ഫലത്തിൽ നിരോധിച്ചിട്ടുണ്ട്. ഇതിനു പരിഹാരമായി വിൽപ്പനവില നിർണയിക്കൽ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
കർഷകർ വിളവെടുക്കട്ടെ, വിൽപ്പന കൊറോണകാലം കഴിഞ്ഞാകാം: മുഖ്യമന്ത്രി
08:26 PM Apr 01, 2020 | Deepika.com