ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകൾ ലംഘിച്ച് തബ്ലീഗ് ജമാഅത്ത് സമ്മേളനം നടത്തിയ സംഭവത്തിൽ തബ്ലിഗ് തലവൻ മൗലാന സാദ് ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാദിന് പുറമെ സീഷാൻ, മുഫ്തി ഷെഹ്സാദ്, എം.സെയ്ഫി, യൂനസ്, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്റഫ് എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
എന്നാൽ മൗലാന സാദ് ഇപ്പോൾ ഒളിവിലാണ്. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത് തുടങ്ങിയ ശനിയാഴ്ച മുതലാണ് അദ്ദേഹത്തെ കാണാതായത്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തബ്ലീഗ് ജമാഅത്ത് കൂടിച്ചേരലിനായി എത്തിയ എല്ലാ വിദേശ പൗരൻമാരെയും പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇവിടെ എത്തിയ നാൽപ്പതിനടുത്ത് ആളുകൾക്ക് ഡൽഹിയിലും തെലുങ്കാനയിലുമായി കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണു കേന്ദ്ര നിർദേശം.
ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. പരിശോധനയിൽ കോവിഡ്–19 ഇല്ലെന്നു കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്നു പുറപ്പെടുന്ന ആദ്യത്തെ വിമാനത്തിൽ തന്നെ തിരികെയയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അവരെ തിരികെ അയയ്ക്കുംവരെ സമ്മേളനത്തിന് നേതൃത്വം നൽകിയ സംഘടന അവരെ സുരക്ഷിതമായ ഇടങ്ങളിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കണം. തബ് ലീഗിൽ പങ്കെടുത്ത വിദേശ സംഘങ്ങൾ ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകാമെന്നും കേന്ദ്ര സർക്കാരിന്റെ ഉപദേശക സംഘം വ്യക്തമാക്കി.
പങ്കെടുത്തവരിൽ 280 പേർ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നെത്തിയ വിദേശികളാണ്. തെലുങ്കാനയിൽനിന്നു മാത്രം ആയിര ത്തോളം ആളുകൾ പങ്കെടുത്തെന്നാണു വിവരം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി മലയാളികൾ വിവിധ ജില്ലകളിലേക്ക് മടങ്ങിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് പങ്കെടുത്ത എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് പന്ത്രണ്ട് പേർ പങ്കെടുത്തു.
നിസാമുദ്ദീൻ സമ്മേളനം; തബ്ലിഗ് തലവനെതിരെ കേസെടുത്തു, മൗലാന സാദിനെ കാണാനില്ല
05:47 PM Apr 01, 2020 | Deepika.com