ന്യൂഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത തബ്ലീഗ് ജമാഅത്ത് കൂടിച്ചേരലിനായി എത്തിയ എല്ലാ വിദേശ പൗരൻമാരെയും പൂർണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്ര സർക്കാർ. ഇവിടെ എത്തിയ നാൽപ്പതിനടുത്ത് ആളുകൾക്ക് ഡൽഹിയിലും തെലുങ്കാനയിലുമായി കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണു കേന്ദ്ര നിർദേശം.
ഇതു സംബന്ധിച്ച കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. പരിശോധനയിൽ കോവിഡ്–19 ഇല്ലെന്നു കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്നു പുറപ്പെടുന്ന ആദ്യത്തെ വിമാനത്തിൽ തന്നെ തിരികെയയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
അവരെ തിരികെ അയയ്ക്കുംവരെ സമ്മേളനത്തിന് നേതൃത്വം നൽകിയ സംഘടന അവരെ സുരക്ഷിതമായ ഇടങ്ങളിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കണം. തബ്ലീഗിൽ പങ്കെടുത്ത വിദേശ സംഘങ്ങൾ ഇന്ത്യയിലെ പല ഉൾപ്രദേശങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകാമെന്നും കേന്ദ്ര സർക്കാരിന്റെ ഉപദേശക സംഘം വ്യക്തമാക്കി.
പങ്കെടുത്തവരിൽ 280 പേർ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നെത്തിയ വിദേശികളാണ്. തെലുങ്കാനയിൽനിന്നു മാത്രം ആയിരത്തോളം ആളുകൾ പങ്കെടുത്തെന്നാണു വിവരം. സമ്മേളനത്തിൽ പങ്കെടുത്ത നിരവധി മലയാളികൾ വിവിധ ജില്ലകളിലേക്ക് മടങ്ങിയിട്ടുണ്ട്. കണ്ണൂരിൽനിന്ന് പങ്കെടുത്ത എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് പന്ത്രണ്ട് പേർ പങ്കെടുത്തു.
സമ്മേളനത്തിൽ പങ്കെടുത്തവരിൽ ഡൽഹിയിൽ 102 പേരുടെ പരിശോധന ലോക്നായക് ആശുപത്രിയിൽ ചെയ്തപ്പോൾ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 200 പേരുടെ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. ഈ ചടങ്ങുമായി ബന്ധപ്പെട്ട ഒൻപത് പേർ വിവിധ സംസ്ഥാനങ്ങളിൽ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചു.
സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ ആറു പേർ തെലുങ്കാനയിലും ഒരാൾ കർണാടകയിലും ശ്രീനഗർ, മുംബൈ എന്നിവിടങ്ങളിൽ ഓരോരുത്തരും മരിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത തിരുവനന്തപുരം സ്വദേശി ഡോ. സലിം ഡൽഹിയിൽ മരിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചതെന്നാണു പ്രാഥമിക വിവരം. ഇദ്ദേഹത്തോടൊപ്പം എത്തിയ രണ്ട് പത്തനംതിട്ട സ്വദേശികൾ ഡൽഹിയിൽ നിരീക്ഷണത്തിലാണ്.
നിസാമുദീനിൽ എത്തിയ എല്ലാ വിദേശികളെയും പരിശോധിക്കാൻ കേന്ദ്ര ഉത്തരവ്
05:17 PM Apr 01, 2020 | Deepika.com