തിരുവനന്തപുരം: മദ്യാസക്തർക്കു ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നൽകാൻ നടപടികളുമായി ബിവറേജസ് കോർപറേഷൻ. 100 രൂപ സർവീസ് ചാർജ് ഈടാക്കി എസ്എൽ 9 ലൈസൻസുള്ള ഗോഡൗണിൽനിന്ന് മദ്യവിതരണം നടത്താനാണു ബെവ്കോയുടെ നീക്കം.
വില അധികമില്ലാത്ത റമ്മും ബ്രാൻഡിയുമാണു വിതരണം ചെയ്യേണ്ടത്. ബിയറും വൈനും വിതരണം ചെയ്യില്ല. മൂന്നു ലിറ്ററിൽ അധികം മദ്യം നൽകാൻ പാടില്ല. ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ചു മദ്യം വിതരണം ചെയ്യണം. സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയർഹൗസ് മാനേജർമാർ തയാറാക്കണം.
മദ്യവിതരണത്തിനായി ഒരു വാഹനത്തിൽ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പോലീസ് സ്റ്റേഷനിൽനിന്നു വാങ്ങണം. മദ്യവിതരണത്തിനുള്ള വാഹനത്തിന് അകന്പടിക്കായി പോലീസുകാരുടെയും എക്സൈസിന്റെയും സേവനം തേടണമെന്നും വെയർഹൗസിലെ കംപ്യൂട്ടർ പ്രോഗ്രാമർ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണമെന്നും ബെവ്കോ എംഡി ജി. സ്പർജൻ കുമാറിന്റെ സർക്കുലറിൽ നിർദേശിക്കുന്നു.
ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് പാസ് നൽകുന്നവർക്കു മദ്യം ലഭ്യമാക്കുമെന്നാണു സർക്കാർ അറിയിച്ചത്. ഇതിനുപിന്നാലെയാണു ചാർജ് ഈടാക്കി മദ്യം വീട്ടിലെത്തിച്ചു നൽകാൻ ബെവ്കോ നടപടി തുടങ്ങുന്നത്.
ഒരാഴ്ച മൂന്നു ലിറ്റർ, മദ്യം വീട്ടിലെത്താൻ 100 രൂപ സർവീസ് ചാർജ്; ബെവ്കോ സർക്കുലർ
05:08 PM Apr 01, 2020 | Deepika.com