കൊച്ചി: കർണാടക അതിർത്തി അടച്ച വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. കർണാടകയുടെ നടപടി മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേരള സർക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതിർത്തി കൈയേറിയാണ് കർണാടക റോഡുകൾ അടച്ചതെന്ന് കേരളം സത്യവാങ്മൂലം നൽകി. കാസർഗോഡ്-മംഗലാപുരം അതിർത്തിയിലെ പത്തോർ റോഡാണ് കർണാടക അടച്ചതെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു.
200 മീറ്റർ കേരള അതിർത്തിയിലേക്ക് കർണാടക അതിക്രമിച്ച് കയറിയിട്ടുണ്ട്. കർണാടക അതിർത്തി അടച്ചതുമൂലം ചികിത്സ കിട്ടാതെ ആറ് പേർ മരിച്ചുവെന്നും കേരളം ഹൈക്കോടതിയെ അറിയിച്ചു.
കർണാടകയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് രോഗങ്ങൾ കാരണം ആളുകൾ മരിച്ചാൽ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. കോവിഡ് ഉള്ളയാളെ മാത്രമേ പരിശോധിക്കുവെന്ന് ഡോക്ടർ പറയുമോ എന്നും കോടതി ചോദിച്ചു.
അതേസമയം കാസർഗോഡു നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കർണാടക എജി ഹൈക്കോടതിയെ അറിയിച്ചു. കൂർഗ്, മംഗലാപുരം എന്നീ സ്ഥലങ്ങളിൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനാകില്ല.
രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേർതിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കർണാടക കോടതിയിൽ വ്യക്തമാക്കി. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളവർക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേർതിരിച്ചു കണ്ട് പിടിക്കാൻ ബുദ്ധിമുട്ടാണെന്ന നിലപാടിലാണ് കർണാടക.
തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കർണാടക മണ്ണിട്ട് അടച്ചത്. ഇതുവഴി അടിയന്തര ആവശ്യത്തിന് വരുന്ന ആംബുലൻസുകളെപ്പോലും കയറ്റി വിടുന്നില്ല.
കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അടക്കാൻ ഒരു സംസ്ഥാനത്തിനും അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. മനുഷ്യാവകാശ ലംഘനമുണ്ടായാൽ ഇടപെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതിർത്തി അടച്ച സംഭവത്തിൽ ഇന്ന് തന്നെ തീരുമാനം അറിയിക്കണമെന്ന് കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. അല്ലെങ്കിൽ ഉത്തരവ് ഇറക്കേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇന്ന് അഞ്ചരയ്ക്ക് ഹൈക്കോടതി വീണ്ടും ചേരും.
"അതിര് കടന്ന് കർണാടക'; മനുഷ്യത്വരഹിതമെന്ന് ഹൈക്കോടതി
03:13 PM Apr 01, 2020 | Deepika.com