ന്യൂയോർക്ക്: അമേരിക്കയെ പിടിച്ചുലച്ച് കൊറോണ വൈറസ് (കോവിഡ്-19) മരണതാണ്ഡവമാടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ 865 പേർ മരിച്ചു. ആദ്യമായാണ് ഒരു ദിവസം ഇത്രയുമധികം ആളുകൾ മരിക്കുന്നത്. ഇതോടെ അമേരിക്കയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 3,889 ആയി.
ഇതിനിടെ മരണ സംഖ്യയിൽ ചൈനയെ അമേരിക്ക പിന്നിടുകയും ചെയ്തു. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിൽ ഇതുവരെ 3,305 പേരാണ് മരിച്ചത്. ഇറ്റലിയും സ്പെയിനുമാണ് അമേരിക്കയേക്കാൾ കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ. ഇറ്റലിയിൽ 12,428 പേരും സ്പെയിനിൽ 8,464 പേരും മരിച്ചു.
ചൊവ്വാഴ്ച 24,736 കേസുകളാണ് അമേരിക്കയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. കൊറോണ ബാധിതരുടെ എണ്ണം ഇതോടെ 188,524 ആയി. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോയുടെ സഹോദരനും കോവിഡ് സ്ഥിരീകരിച്ചു. സിഎൻഎൻ ചാനൽ അവതാരകൻ കൂടിയായ ക്രിസ് കൂമോയ്ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നേരിയ രോഗലക്ഷണങ്ങളുള്ള അദ്ദേഹം സ്വയം ക്വാറന്റൈനിലാണ്.
പ്രൈംടൈം ഷോ സ്വന്തം ബേസ്മെന്റിലിരുന്നു ചെയ്യുമെന്നു 49 വയസുകാരനായ കൂമോ ട്വീറ്റ് ചെയ്തു. അടുത്തിടെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് തനിക്കും രോഗം പിടിപെട്ടത്. ഭാര്യ ക്രിസ്റ്റീനയ്ക്കും കുട്ടികൾക്കും രോഗം പകർന്നിട്ടില്ലെന്ന് കരുതുന്നതായും കൂമോ പറഞ്ഞു.
അമേരിക്കയുടെ കൊറോണ വ്യാപന കേന്ദ്രമായ ന്യൂയോർക്കിൽ ഇന്നലെ മാത്രം 8,658 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 208 പേർ ഇന്നലെ മരണപ്പെടുകയും ചെയ്തു. ആകെ 1,550 പേരാണ് ന്യൂയോർക്കിൽ കൊറോണ ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 75,983 പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചു.
അമേരിക്ക ഫസ്റ്റ്..! കോവിഡ് മരണത്തിൽ ചൈനയെ പിന്തള്ളി യുഎസ്
07:50 AM Apr 01, 2020 | Deepika.com