ന്യൂയോർക്ക്: കോവിഡ് വ്യാപനം ലോകത്ത് സാന്പത്തിക മാന്ദ്യം സൃഷ്ടിക്കുമെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കൊറോണയുടെ ഭാഗമായുള്ള സാന്പത്തിക മാന്ദ്യം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളെ ഗണ്യമായി ബാധിക്കില്ലെന്നും യുഎൻ റിപ്പോർട്ട് പറയുന്നു. എന്നാൽ ഇതിന്റെ കാരണങ്ങൾ റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.
ഐക്യരാഷ്ട്രസഭയും യുണൈറ്റഡ് നേഷൻസ് കോണ്‍ഫറൻസ് ഓണ്‍ ട്രേഡ് ആന്റ് ഡെവലെപ്പ്മെന്റും സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് സാന്പത്തിക മാന്ദ്യം സംബന്ധിച്ച വിലയിരുത്തലുകൾ.
ആഗോള ജനസംഖ്യയുടെ മൂന്നിൽ രണ്ടുഭാഗവും വസിക്കുന്ന വികസ്വര രാഷ്ട്രങ്ങളിലാണു പ്രശ്നം രൂക്ഷമാവുക. പ്രതിസന്ധിയിൽനിന്നു കരകയറാൻ ഈ രാജ്യങ്ങൾക്ക് 2.5 ലക്ഷം കോടി ഡോളറിന്റെ രക്ഷാപാക്കേജ് ആവശ്യമാണ്. അടുത്ത രണ്ടു വർഷത്തിനിടെ കയറ്റുമതിയിൽ ഏറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളുടെ നിക്ഷേപങ്ങളിൽ പോലും രണ്ടു മുതൽ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ കുറവ് വരുമെന്നു റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ഇപ്പോഴുള്ള പ്രതിസന്ധികൾ നേരിടുന്നതിന് നാലിന തന്ത്രങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കേണ്ടത്. കടക്കെണിയിലായ രാജ്യങ്ങളെ സാന്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു കൂടുതൽ നിക്ഷേപം നടത്താൻ ഐഎംഎഫ് ഉൾപ്പടെയുള്ള ഏജൻസികൾ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
കോവിഡ് സാന്പത്തിക മാന്ദ്യം സൃഷ്ടിക്കും, ഇന്ത്യയും ചൈനയും രക്ഷപ്പെടും: യുഎൻ
09:15 PM Mar 31, 2020 | Deepika.com