ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളെ തുടർന്നു ഡൽഹി നിസാമുദ്ദീനിൽ ഇരുന്നൂറോളം പേരെ ഒരുമിച്ച് പരിശോധനയ്ക്കു വിധേയരാക്കി. നിസാമുദ്ദീനിലെ മർക്കസ് മോസ്കിൽ മാർച്ച് 18-ന് നടന്ന ചടങ്ങിൽ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങൾ കണ്ടത്.
നിസാമുദീനിൽ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് മറ്റുള്ളവരെയും പരിശോധിച്ചത്. ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഈ ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നുമായി അഞ്ഞൂറിലധികം പേർ പങ്കെടുത്തിരുന്നതായാണു വിവരം. മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇവിടെ എത്തിയത്.
തബ്ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവർ മറ്റു സംസ്ഥാനങ്ങളിൽ മരിച്ചതായും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ കോവിഡ് ബാധിച്ച് മരിച്ചയാളും ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കോവിഡ് സ്ഥിരീകരിച്ചയാളും തമിഴ്നാട്ടിൽ കോവിഡ് സ്ഥിരീകരിച്ചു മരിച്ച വ്യക്തിയും നിസാമുദ്ദീനിൽനിന്ന് തിരികെയെത്തിയയാളാണ് എന്നാണു റിപ്പോർട്ട്.
ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യയിൽ കോവിഡ് രോഗം വന്നശേഷം ഇത്രയും പേർക്ക് ഒരുമിച്ച് രോഗലക്ഷണം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.