തിരുവനന്തപുരം: കേരളം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേടിയ മുന്നേറ്റങ്ങളെ താറടിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് പായിപ്പാടുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായതെന്നും ഇതിനു പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കോവിഡിനെതിരേ സംസ്ഥാനം ഒറ്റക്കെട്ടായി പൊരുതുന്നതിനിടെയാണ് പൊടുന്നനെ ഒരു പ്രശ്നം ഉയർന്നുവന്നത്. ഇപ്പോൾ എവിടെയാണോ അവിടെ നിൽക്കുക എന്നാണ് പ്രധാനമന്ത്രി രാജ്യത്തോടു പറഞ്ഞത്. ലോക്ക്ഡൗണ് രാജ്യം മുഴുവൻ നടപ്പാക്കുന്നതാണ്. കേരളം അതിനൊപ്പം അണിനിരന്നു എന്നു മാത്രം. അത് അവർക്കും അറിയാം. എന്നാൽ ഇതെല്ലാം മാറ്റിവച്ചുള്ള ഒരു കൂടിച്ചേരലാണ് പായിപ്പാടുണ്ടായതെന്നു മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട് സംഭവത്തിനു പിന്നിൽ ആസൂത്രിതമായ പദ്ധതിയുണ്ട്. അതിഥി തൊഴിലാളികളെ ഇളക്കിവിടാനാണ് ശ്രമമുണ്ടായത്. ഒന്നോ ഒന്നിലധികമോ ശക്തികൾ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. പോലീസ് അതു കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 5178 ക്യാന്പുകൾ അതിഥി തൊഴിലാളികൾക്കായി പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഭക്ഷണം, ആരോഗ്യസുരക്ഷ, വൈദ്യസഹായം ഇവ ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരിടത്തും അവർ ഭക്ഷണം കിട്ടാതെ പട്ടിണി കിടക്കുന്ന അവസ്ഥയില്ല. അവർക്ക് അവരുടെ ഭക്ഷണം വേണമെന്ന ആവശ്യമുയർന്നപ്പോൾ അതും നൽകാൻ സർക്കാർ നടപടി സ്വീകരിച്ചു. നാട്ടിലേക്കു പോകണമെന്ന അവരുടെ ആവശ്യം ഇപ്പോൾ നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പായിപ്പാട്ട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിൽ ഒരു കച്ചവട രീതിയുണ്ട്. സൗകര്യങ്ങളില്ലാത്ത ഇടങ്ങളിൽ താമസിപ്പിച്ച് വാടക വാങ്ങുന്നതാണ് ഈ രീതി. സാധാരണ അന്തരീക്ഷത്തിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും മറ്റു ഉറപ്പുവരുത്തേണ്ടത് അവരുടെ കോണ്ട്രാക്ടർമാരാണ്. ഇവർക്കു മാന്യമായ താമസസ്ഥലം ഒരുക്കണം എന്നതാണ് സർക്കാർ ഇതിൽ സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പകൽ മുഴുവൻ അധ്വാനിക്കുന്നവർക്ക് കിടക്കാൻ ഒരു സ്ഥലം കിട്ടിയാൽ മതി. എന്നാൽ ഇപ്പോൾ മുഴുവൻ സമയവും അവർക്കു താമസസ്ഥലത്ത് ചെലവഴിക്കേണ്ടിവരുന്നു. അതുകൊണ്ട് ഇവർക്കു സൗകര്യമൊരുക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. അതോടൊപ്പം ഭക്ഷണവും നൽകണമെന്നു നിർദേശിച്ചിരുന്നു. ആട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, ദാൽ എന്നിവ നൽകാൻ സംവിധാനമൊരുക്കി. എന്നാൽ ചില ക്യാന്പുകളിൽ ആളുകൾ അധികമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.
ഇതിനു പരിഹരമായി പുതിയ ക്യാന്പുകൾ സർക്കാർ സജ്ജമാക്കും. ഇവർക്കു ടിവി ഉൾപ്പെടെ വിനോദ ഉപാധികൾ ഒരുക്കി നൽകും. അവരുമായി ചർച്ച നടത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തും. ഇത്തരം ക്യാന്പുകളിൽ കളക്ടറാണു പൊതുമേൽനോട്ടം വഹിക്കുക. പോലീസ് മേധാവിയും ലേബർ ഓഫീസറും ആവശ്യമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പായിപ്പാട് സംഭവം കേരളത്തെ താറടിക്കാനുള്ള കുബുദ്ധികളുടെ ശ്രമം: മുഖ്യമന്ത്രി
06:57 PM Mar 30, 2020 | Deepika.com