കൊച്ചി: കർണാടക അതിർത്തി അടച്ചതിനെതിരെ കേരള ഹൈക്കോടതി. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരിൽ മനുഷ്യജീവൻ പൊലിയരുതെന്നു കോടതി പറഞ്ഞു. ലോക്ക്ഡൗണിന്റെ ഭാഗമായി കേരള-കർണാടക അതിർത്തി അടച്ച വിഷയം ഹൈക്കോടതി ഫുൾ ബെഞ്ച് പരിഗണിക്കവേയാണ് ഈ പരാമർശമുണ്ടായത്.
കേന്ദ്രവും കർണാടക സർക്കാരും അവസരത്തിനൊത്തുയരണം. ദേശീയപാത അടയ്ക്കാൻ കർണാടകത്തിന് അധികാരമില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആവശ്യത്തെ പിന്തുണച്ചു കേന്ദ്രവും രംഗത്തെത്തി. ചരക്കുനീക്കവും ചികിത്സാസേവനവും അവശ്യസർവീസെന്നു കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
അതിർത്തി അടയ്ക്കാൻ കർണാടകയ്ക്കു അധികാരമില്ലെന്നു സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കർണാടക സർക്കാരുമായും ഒട്ടേറെ തവണ ചർച്ച നടത്തിയിട്ടും കർണാടക വഴങ്ങുന്നില്ലെന്നു സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.
അതിനിടെ, കർണാടക ഒരു ദിവസത്തെ സാവകാശം തേടി. ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് കർണാടകയുടെ അഡ്വക്കേറ്റ് ജനറലിനെ വീഡിയോ കോണ്‍ഫറൻസ് വഴി ഹൈക്കോടതി കേൾക്കും.
മഹാമാരിയുടെ പേരിൽ മനുഷ്യജീവൻ പൊലിയരുത്; കർണാടകയോടു ഹൈക്കോടതി
05:58 PM Mar 30, 2020 | Deepika.com