കൊച്ചി: സംസ്ഥാനത്ത് ആദ്യത്തെ കോവിഡ് 19 മരണം സ്ഥിരീകരിച്ചു. കൊച്ചി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 69 വയസുകാരനാണ് മരിച്ചത്. ഇയാൾ മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ്.
മൃതദേഹം ജില്ലാ ഭരണകൂടം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് സംസ്കാര ചടങ്ങുകൾ നടക്കും. ഇയാളുടെ ഭാര്യയും കോവിഡ് രോഗബാധിതയായി കളമശേരി മെഡിക്കൽ കോളിൽ ചികിത്സയിലുണ്ട്. ഇവരുടെ നില ഗുരുതരമല്ല.
മാർച്ച് 16ന് ദുബായിയിൽ നിന്നും എമിറേറ്റ്സ് വിമാനത്തിലാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. 22-നാണ് ഇദ്ദേഹത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഹൃദ്രോഗവും ഇയാളെ അലട്ടിയിരുന്നു.
അതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഹൈ റിസ്ക് പട്ടികയിലാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ഉൾപ്പെടുത്തിയത്. രോഗം മൂർച്ഛിച്ചതോടെ ന്യൂമോണിയയും പിടിപെട്ടു. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ ആരോഗ്യനില മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഇയാളെ വീട്ടിലെത്തിച്ച ഓൺലൈൻ ടാക്സി ഡ്രൈവർക്കും പിന്നീട് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ടാക്സി ഡ്രൈവറും നിലവിൽ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ടാക്സി ഡ്രൈവർ പിന്നീട് സമ്പർക്കം പുലർത്തിയ 30 ഓളം പേരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
കളമശേരി മെഡിക്കൽ കോളജിൽ നിലവിൽ 15 പേരാണ് കോവിഡ് ബാധിച്ച് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. ഇവരുടെ എല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലും കോവിഡ് മരണം; കൊച്ചിയിൽ ഒരാൾ മരിച്ചു
12:50 PM Mar 28, 2020 | Deepika.com