തിരുവനന്തപുരം: തിരുവനന്തപുരം തന്പാനൂരിലെ പിഎസ് സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ പിഎസ്സി പരിശീലന കേന്ദ്രങ്ങൾ നടത്തുന്നു എന്ന വിവരത്തെ തുടർന്നാണു റെയ്ഡ്.
സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയിൽ ജോലിനോക്കുന്ന മൂന്നു പേർക്കെതിരെയാണു പരാതി ഉയർന്നത്. ഇതിൽ രണ്ടുപേർ ദീർഘകാല അവധിയെടുത്താണു പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റുള്ളവരുടെ പേരിലാണ് ഇവർ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
സംഭവത്തിൽ പൊതുഭരണ സെക്രട്ടറിയും പിഎസ്സി സെക്രട്ടറിയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തന്പാനൂരിലെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളിലാണു റെയ്ഡ് നടന്നത്. ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ, പിഎസ്സിയുമായി ഉദ്യോഗസ്ഥർക്കുള്ള ബന്ധം എന്നീ കാര്യങ്ങളാണു വിജിലൻസ് അന്വേഷിക്കുന്നത്.
ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തണമെന്ന ശിപാർശ ഫെബ്രുവരി ആദ്യം പിഎസ്സി സെക്രട്ടറി പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് നൽകിയിരുന്നു. പൊതുഭരണവകുപ്പ് പരാതി വിജിലൻസിന് കൈമാറുകയായിരുന്നു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ.
തന്പാനൂരിലെ പിഎസ് സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്
01:52 PM Feb 23, 2020 | Deepika.com