വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരന്പരയിലെ ഒന്നാം മത്സരത്തിൽ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ 144/4 എന്ന നിലയിലാണ് ഇന്ത്യ. ന്യൂസിലൻഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് ഒപ്പമെത്താൻ ഇന്ത്യക്ക് ഇനിയും 39 റണ്‍സ് കൂടി വേണം. അജിൻക്യ രഹാനെ (25), ഹനുമ വിഹാരി (15) എന്നിവരാണു മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ ക്രീസിൽ.
പൃഥ്വി ഷാ (14), മായങ്ക് അഗർവാൾ (58), ചേതേശ്വർ പുജാര (11), വിരാട് കോഹ്ലി (19) എന്നിവരാണ് രണ്ടാം ഇന്നിംഗ്സിൽ പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാൻമാർ. കിവീസിനായി ട്രന്റ് ബോൾട്ട് മൂന്നു വിക്കറ്റ് നേടി. ടിം സൗത്തിക്കാണ് ശേഷിച്ച ഒരു വിക്കറ്റ്. 183 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയത്.
നേരത്തെ, 216/5 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് പുനഃരാരംഭിച്ച ന്യൂസീലൻഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചത്. കോളിൻ ഡി ഗ്രാൻഡ്ഹോം (43), കൈൽ ജമൈസൻ (44), ട്രെന്റ് ബോൾട്ട് (38) എന്നിവർ വാലറ്റത്ത് കിവീസ് ഇന്നിംഗ്സിനു കനപ്പെട്ട സംഭാവന നൽകി. ഇന്ത്യയ്ക്കായി ഇഷാന്ത് ശർമ അഞ്ചു വിക്കറ്റ് വീഴ്ത്തി.
അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ പ്രകടനമാണ് രണ്ടാം ദിനം ന്യൂസീലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വില്യംസൻ 153 പന്തിൽ 11 ഫോറുകൾ സഹിതം 89 റണ്‍സെടുത്ത് പുറത്തായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ വെറും 165 റണ്‍സിനു പുറത്തായിരുന്നു. 46 റണ്‍സ് നേടിയ അജിൻക്യ രഹാനെയാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയുടെ ടോപ് സ്കോറർ.
തോൽവി ഒഴിവാക്കാൻ ഇന്ത്യയുടെ പോരാട്ടം; വെല്ലിംഗ്ടണിൽ പിടിമുറുക്കി കിവീസ്
12:34 PM Feb 23, 2020 | Deepika.com