കൊച്ചി: അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായെന്നു റിപ്പോർട്ട്. ആഫ്രിക്കൻ രാജ്യമായ സെനഗലിലാണ് ഇയാൾ അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇയാളെ ഇന്ത്യയിൽ എത്തിക്കുന്നതിനായി റോയുടെയും കർണാടക പോലീസിന്റെയും ഉദ്യോഗസ്ഥർ സെനഗലിൽ എത്തി.
2019 ജനുവരിയിൽ രവി പൂജാരിയെ സെനഗലിൽ അറസ്റ്റ് ചെയ്തിരുന്നു. ഒരു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. എന്നാൽ ജാമ്യത്തിൽ ഇറങ്ങിയ രവി പൂജാരി ദക്ഷിണാഫ്രിക്കയിലേക്കു കടന്നു. ഇവിടെ മയക്കുമരുന്ന് കടത്തും തട്ടിക്കൊണ്ടുപോകലുമായി അധോലോക പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകവെയാണ് വീണ്ടും അറസ്റ്റിലാകുന്നത്.
മറ്റൊരു രാജ്യത്തുവച്ചാണ് പുജാരിയെ അറസ്റ്റ് ചെയ്യുന്നതെന്നും ഇയാളെ പിന്നീട് സെനഗലിലേക്കു കൊണ്ടുവരികയായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ബുർക്കിനോ ഫാസോ പാസ്പോർട്ടിൽ ആന്റണി ഫെർണാണ്ടസ് എന്ന പേരിൽ കഴിഞ്ഞ എട്ടുവർഷമായി സെനഗലിൽ കഴിഞ്ഞുവരികയായിരുന്നു പൂജാരി.
ഇന്ത്യയിൽ മാത്രം രവി പുജാരിക്കെതിരേ 200 കേസുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ. കർണാടകയിൽ മാത്രം നൂറിലധികം കേസുകളുണ്ട്. കൊച്ചി കടവന്ത്രയിൽ നടി ലീന മരിയ പോൾ നടത്തുന്ന ബ്യൂട്ടിപാർലറിൽ നടന്ന വെടിവയ്പ് കേസിലും ഇയാളെ മുഖ്യപ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
അണ്ടർവേൾഡ് ഡോണ്‍ രവി പുജാരി അറസ്റ്റിൽ; ഇന്ത്യയിലെത്തിക്കാൻ ഏജൻസികൾ
12:18 PM Feb 23, 2020 | Deepika.com