മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ പോരാട്ടം കനക്കുന്നു. വന്പൻ ജയത്തോടെ നിലവിലെ ജേതാക്കളായ ബാഴ്സലോണ ഒന്നാം സ്ഥാനത്തേക്കു കയറിയപ്പോൾ, ഒന്നാം സ്ഥാനക്കാരായിരുന്ന റയൽ മാഡ്രിഡ് തോൽവിയോടെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
സൂപ്പർതാരം ലയണൽ മെസി ഹാട്രിക് സഹിതം നാലു ഗോളുമായി മിന്നിത്തിളങ്ങിയ മത്സരത്തിൽ ഐബറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കാണ് ബാഴ്സ തകർത്തത്. 14, 37, 40, 87 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. കഴിഞ്ഞ നാലു മത്സരങ്ങളിൽ മെസിക്കു ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. ഇതിന്റെ കേടുതീർക്കുന്നതായിരുന്നു മെസിയുടെ തകർപ്പൻ തിരിച്ചുവരവ്. 89-ാം മിനിറ്റിൽ ആർതറാണ് ബാഴ്സയുടെ ശേഷിച്ച ഒരു ഗോൾ നേടിയത്.
തൊട്ടുപിന്നാലെ നടന്ന മത്സരത്തിൽ ലെവാന്റെയോട് റയൽ മഡ്രിഡ് അപ്രതീക്ഷിത തോൽവി വഴങ്ങി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ലെവാന്റെ റയലിനെ ഞെട്ടിച്ചത്. 79ാം മിനിറ്റിൽ ക്യാപ്റ്റൻ ഹോസെ ലൂയിസ് മൊറാലസാണ് ലെവാന്റെയുടെ വിജയഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ സമനിലയും ഈ മത്സരത്തിൽ തോൽവിയുമായതോടെയാണ് റയൽ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്.
ഐബറിനെതിരായ വിജയത്തോടെ ബാഴ്സലോണയ്ക്ക് 25 മത്സരങ്ങളിൽനിന്ന് 55 പോയിന്റായി. ലെവാന്റെയോടു തോറ്റ റയലിന് ഇത്രതന്നെ മത്സരങ്ങളിൽനിന്ന് 53 പോയിന്േറയുള്ളൂ.
നാലുഗോളുമായി മെസിയുടെ മാസ് തിരിച്ചുവരവ്; റയലിനു തോൽവി; ലാലിഗപോര്
11:30 AM Feb 23, 2020 | Deepika.com