കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 14 വെടിയുണ്ടകള്‍ പാക്കിസ്ഥാൻ നിർമിതമെന്ന് സംശയം. വെടിയുണ്ടകളില്‍ നടത്തിയ പരിശോധനയില്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയോട് സാമ്യമായ മുദ്ര അധികൃതര്‍ കണ്ടെത്തി. വെടിയുണ്ടകൾ വിദേശ നിർമിതമെന്ന് ബോധ്യപ്പെട്ടതായി ഡിജിപി പറഞ്ഞു.
തിരുവനന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മുപ്പതടിപാലത്തിന് സമീപത്തു നിന്നുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. പാലത്തിന് സമീപം വാഹനം നിര്‍ത്തി വിശ്രമിച്ച ചിലരാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ വസ്തുവില്‍ സംശയം തോന്നി തട്ടി നോക്കിയപ്പോഴാണ് വെടിയുണ്ടകളാണെന്ന് അറിയുന്നത്. കാട്ടില്‍ വേട്ടയ്ക്ക് പോകുന്നവര്‍ ഉപേക്ഷിച്ച വെടിയുണ്ട ആയിരിക്കാം ഇതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയിലാണ് വിദേശ നിര്‍മിത വെടിയുണ്ടകളാണ് ഇവയെന്ന് വ്യക്തമായത്.
ദീര്‍ഘദൂര പ്രഹര ശേഷിയുള്ള മെഷീന് ഗണ്ണുകളില്‍ ഉപയോഗിക്കുന്ന 7.62 എം.എം വെടിയുണ്ടകളാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തില്‍ ആയുധ നിയമ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. തീവ്രവാദവിരുദ്ധ സ്ക്വാഡ് അന്വേഷിക്കും. ഡിഐജി അനൂപ് കുരുവിള ജോണിനാണ് അന്വേഷണ ചുമതല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായതിനാല്‍ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ഉണ്ടാവുമെന്നാണ് സൂചന.
വെടിയുണ്ടകള്‍ കുളത്തുപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. കൊല്ലത്ത് നിന്നും വിദഗ്ധര്‍ എത്തി രാത്രി വൈകിയും പരിശോധന തുടരുകയാണ്. വെടിയുണ്ട കണ്ട വന മേഖലയിലും പരിശോധന തുടരുകയാണ്.
കുളത്തുപ്പുഴയിൽ പാക് വെടിയുണ്ട? വിദേശ നിർമിതമെന്ന് ഡിജിപി, അന്വേഷണത്തിന് ഉത്തരവ്
10:27 PM Feb 22, 2020 | Deepika.com