ന്യൂഡൽഹി: കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലേക്ക് മരുന്നുകളും വൈദ്യോപകരണങ്ങളും എത്തിക്കുന്നതിനും അവിടെ ശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെ എത്തിക്കാനും പോകുന്ന ഇന്ത്യയുടെ പ്രത്യേക വിമാനത്തിന് ചൈന മനപൂർവം അനുമതി വൈകിക്കുന്നു. ഇന്ത്യയുടെ ആളെ ഒഴിപ്പിക്കൽ ശ്രമങ്ങൾക്ക് ബെയ്ജിംഗ് തടസം സൃഷ്ടിക്കുകയാണെന്നും ഇന്ത്യ ആരോപിച്ചു. വ്യോമസേനയുടെ വലിയ വിമാനമായ സി-17 ഗ്ലോബ്മാസ്റ്ററാണ് വുഹാനിലേക്കുപോകാൻ തയാറെടുത്ത് നിൽക്കുന്നത്.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്കു വുഹാനിൽ നിന്ന് അവരുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനും ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കുന്നതിനും അനുമതി നൽകുന്നുണ്ട്. ഇന്ത്യയുടെ ദുരിതാശ്വാസ വിമാനത്തിന് അനുമതി വൈകിക്കുന്നത് എന്തിനാണെന്ന് ചൈന വ്യക്തമാക്കണം. ഇന്ത്യയുടെ സഹായത്തിൽ താത്പര്യം ഇല്ലെന്നാണോ? എന്തിനാണ് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് ചൈന തടസം നിൽക്കുന്നത്. വുഹാനിൽ കഴിയുന്ന ഇന്ത്യക്കാർക്ക് കടുത്ത ദുരിതത്തിലും ആശങ്കയിലും കഴിയേണ്ടി വരുന്നതു ഖേദകരമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഇക്കാര്യങ്ങൾ കഴിഞ്ഞ ദിവസം ചൈന നിഷേധിച്ചിരുന്നു. വൈറസ് ബാധിത മേഖലകളിലേക്ക് ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങൾ എത്തുന്നതു മൂലം വിമാനത്താവളത്തിലുണ്ടായ തിരക്കാണ് ഇന്ത്യൻ വിമാനത്തിന് അനുമതി വൈകുന്നതിനു കാരണമെന്നാണു ചൈന പറയുന്നത്.
വുഹാനിലേക്കുള്ള ഇന്ത്യൻ വിമാനത്തിന് അനുമതി നൽകാതെ ചൈന
10:09 PM Feb 22, 2020 | Deepika.com