ന്യൂഡൽഹി: ചികിത്സ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി ഡൽഹി പട്യാല ഹൗസ് കോടതി തള്ളി. തനിക്ക് മാനസിക രോഗമാണെന്നും വിദഗ്ധ ചികിത്സവേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കേസിലെ നാല് പ്രതികൾക്കും ആവശ്യമായ വൈദ്യസഹായം ഉറപ്പു വരുത്താൻ അധികൃതരോട് ആവശ്യപ്പെട്ടാണ് വിനയ് ശർമയുടെ ഹർജി തള്ളിയത്.
ജയിൽ അധികൃതരുടെ റിപ്പോർട്ടുകൾ പ്രകാരം വിനയ് ശർമയുടെ മാനസികാരോഗ്യനില തൃപ്തികരമാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാൾക്ക് ചികിത്സ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളി തനിക്ക് രോഗമുള്ളതായി ഭാവിക്കുകയാണ്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിക്ക് ഉത്കണ്ഠയും വിഷാദവും സാധാരണയാണെന്നും കോടതി നിരീക്ഷിച്ചു.
തനിക്ക് മാനസികരോഗമാണെന്നും സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നാണ് ഹര്‍ജിയില്‍ വിനയ് ശർമ ചൂണ്ടിക്കാട്ടിയിരുന്നത്. വിദഗ്ധ ചികില്‍സ വേണമെന്നും വിനയ് ശര്‍മ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജയില്‍ ഭിത്തിയില്‍ തലയിടിപ്പിച്ച് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചിരുന്നു.
ചികിത്സ ആവശ്യപ്പെട്ടുള്ള നിർഭയ പ്രതിയുടെ ഹർജി കോടതി തള്ളി
06:25 PM Feb 22, 2020 | Deepika.com