അന്പലപ്പുഴ: പോലീസിന്റെ സഹായത്താൽ വിഷ്ണുപ്രിയ പിഎസ്സി പരീക്ഷയെഴുതി. ചേർത്തല പാണാവള്ളി വിഷ്ണുപ്രിയ നിവാസിൽ വിഷ്ണുപ്രിയക്കാണ് അന്പലപ്പുഴ പോലീസ് തുണയായത്.
ഇന്നു നടന്ന പിഎസ്സിയുടെ കെഎഎസ് പരീക്ഷയെഴുതാനായാണ് വിഷ്ണുപ്രിയ ചേർത്തലയിൽ നിന്ന് തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ കയറിയത്. പുന്നപ്ര കാർമൽ കോളജായിരുന്നു പരീക്ഷാകേന്ദ്രം. പുന്നപ്രയിൽ സ്റ്റോപ്പില്ലാത്തതിനാൽ ബസ് വണ്ടാനത്താണ് നിർത്തിയത്.
ഇവിടെ നിന്ന് ഓട്ടോറിക്ഷയിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനൊരുങ്ങുന്പോഴാണ് രേഖകൾ, പണം, മൊബൈൽ ഫോണ് എന്നിവയടങ്ങിയ പഴ്സ് നഷ്ടപ്പെട്ടതറിഞ്ഞത്. ഉടൻ ആ ഓട്ടോറിക്ഷയിൽത്തന്നെ അന്പലപ്പുഴ പോലീസ് സ്റ്റേഷനിലെത്തി. പോലീസിന്റെ സഹായത്തോടെ അന്പലപ്പുഴയിൽ വച്ച് ബസ് തടഞ്ഞു നിർത്തി പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞില്ല.
വിഷ്ണുപ്രിയയുടെ അവസ്ഥ മനസിലാക്കിയ പോലീസ് ഉടൻ തന്നെ പോലീസ് ജീപ്പിൽ വിഷ്ണുപ്രിയയെ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചു. ഒറിജിനൽ രേഖകൾക്ക് പകരം കൈവശമുണ്ടായിരുന്ന പകർപ്പ് രേഖകൾ ഹാജരാക്കിയാണ് വിഷ്ണുപ്രിയ പരീക്ഷയെഴുതിയത്.
വിഷ്ണുപ്രിയയെ പോലീസ് സഹായിച്ചു; പിഎസ്സി പരീക്ഷ എഴുതി
03:13 PM Feb 22, 2020 | Deepika.com