ടോക്കിയോ: കൊറോണ (കൊവിഡ്-19) വൈറസ് ബാധയെ തുടർന്നു ജപ്പാൻ തീരത്ത് ക്വാറന്റൈൻ ചെയ്തിരിക്കുന്ന ആഡംബര കപ്പലിലെ രണ്ടു യാത്രക്കാർ മരിച്ചു. ഒരാൾ കൊറോണ ബാധയെ തുടർന്നും മറ്റൊരാൾ ന്യുമോണിയ ബാധിച്ചുമാണു മരിച്ചത്. ഇരുവരും 80 വയസിനുമേൽ പ്രായമുള്ളവരാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡയമണ്ട് പ്രിൻസസ് ആഡംബരകപ്പലിൽനിന്നു കൊറോണ ബാധയെ തുടർന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. കപ്പലിൽ മൊത്തം 621 പേർക്കാണു കൊറോണ ബാധിച്ചിരിക്കുന്നത്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ ആളുകൾക്കു കൊറോണ ബാധിച്ചിരിക്കുന്നതും ഈ കപ്പലിലാണ്.
3700 പേരാണ് ആഡംബര കപ്പലിലുണ്ടായിരുന്നത്. 14 ദിവസത്തെ നിരീക്ഷണത്തിനുശേഷം കൊറോണ ബാധിച്ചിട്ടില്ലെന്നു കണ്ടെത്തിയവരെ പുറത്തുവിട്ടു തുടങ്ങിയതായി ജപ്പാനീസ് ആരോഗ്യമന്ത്രി അറിയിച്ചു. മറ്റുള്ളവരെ ഉടൻതന്നെ വിട്ടയയ്ക്കും. 150 ഓസ്ട്രേലിയൻ സഞ്ചാരികൾ ഇപ്പോൾതന്നെ ഡാർവിനിൽ എത്തിക്കഴിഞ്ഞു. 74 ബ്രിട്ടീഷ് പൗരൻമാർ വെള്ളിയാഴ്ച നാട്ടിലേക്കു തിരിക്കും.
അതേസമയം, ചൈനയിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടാകുന്നതായാണു റിപ്പോർട്ട്. 394 പുതിയ കേസുകൾ രേഖപ്പെടുത്തിയപ്പോൾ, 114 മരണങ്ങൾ മാത്രമാണുണ്ടായത്. ചൊവ്വാഴ്ച 1749 കേസുകൾ സ്ഥിരീകരിച്ചിരുന്നു. കൊറോണ ബാധയെ തുടർന്ന് 2118 പേരാണ് ചൈനയിൽ ആകെ മരിച്ചിരിക്കുന്നത്. 75,000ൽ അധികംപേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ ബാധിച്ച ജാപ്പനീസ് ആഡംബര കപ്പലിലെ രണ്ടു യാത്രക്കാർ മരിച്ചു
03:48 PM Feb 20, 2020 | Deepika.com