ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചൽപ്രദേശ് സന്ദർശനത്തെ വിമർശിച്ച് ചൈന രംഗത്തെത്തി. രാഷ്ടീയമായ പരസ്പര വിശ്വാസത്തെ ഇന്ത്യ ഇതുവഴി അട്ടിമറിച്ചുവെന്ന് ചൈന കുറ്റപ്പെടുത്തി.
ബുധനാഴ്ചയാണ് അമിത്ഷാ അരുണാചൽ സന്ദർശിച്ചത്. വിവിധ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചിരുന്നു. അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും മന്ത്രിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമാകാനേ സഹായിക്കൂവെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.
3,488 കിലോമീറ്റർ പ്രദേശമാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കത്തിലുള്ളത്. യഥാർഥ നിയന്ത്രണ രേഖയെന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. അതിർത്തി തർക്കം കൂടുതൽ വഷളാക്കുന്ന നടപടികളിലേയ്ക്ക് പോകരുതെന്ന് ചൈന ഇന്ത്യയോട് അഭ്യർഥിച്ചു.
അമിത് ഷായുടെ അരുണാചൽ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ചൈന
03:46 PM Feb 20, 2020 | Deepika.com