കൊച്ചി: പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എല്ലാ ഫയലുകളും ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കാണാതായ ഉണ്ടകളുടെ കൃത്യമായ കണക്ക് ഇപ്പോൾ പറയാനാവില്ലെന്നു കേസ് പരിഗണിക്കവെ സർക്കാർ പറഞ്ഞു. ഇതോടെയാണ് ഫയലുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
ഫണ്ട് ക്രമക്കേടുകളിലും ആയുധങ്ങൾ കാണാതായ സംഭവത്തിലും പോലീസിനെ വെള്ളപൂശി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. തോക്കുകൾ കാണാതായെന്ന സിഎജി റിപ്പോർട്ട് വാസ്തവവിരുദ്ധമാണെന്നും വെടിക്കോപ്പുകൾ സൂക്ഷിക്കുന്നതിൽ മാത്രമാണു പോലീസിനു പിഴവു സംഭവിച്ചതെന്നും വ്യക്തമാക്കി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തയാറാക്കിയ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
1994 മുതൽ വെടിക്കോപ്പുകളുടെ സ്റ്റോക്ക് രജിസ്റ്ററിൽ കൃത്യമായ രേഖപ്പെടുത്തലുകളില്ലായിരുന്നു. പോലീസിന്റെ എല്ലാ ആയുധങ്ങളും നിലവിലുള്ളപ്പോൾ പോലീസ് ചീഫ് സ്റ്റോറിലെയും വിവിധ യൂണിറ്റുകളിലെയും രജിസ്റ്ററുകളിൽ കടന്നുകൂടിയ തെറ്റുകളാണ് ആയുധങ്ങൾ കാണാനില്ലെന്ന് പരാമർശത്തിനിടയാക്കിയതെന്നു റിപ്പോർട്ടിൽ വ്യക്തമാക്കി.
കണക്കു സൂക്ഷിപ്പുകളിലെ തെറ്റുകൾ ഉത്തരവാദിത്വമില്ലായ്മയാണെങ്കിലും ആയുധങ്ങളും വെടിക്കോപ്പുകളും കാണുന്നില്ലെന്ന പ്രചാരണമുണ്ടാക്കി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു പ്രചരിപ്പിക്കുന്നതു ശരിയല്ല. പോലീസിന്റെ ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കണക്കുകൾ കന്പ്യൂട്ടറൈസ് ചെയ്യണമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഉണ്ട കാണാതായതിൽ ഹൈക്കോടതി ഇടപെടൽ; ഫയലുകൾ ഹാജരാക്കാൻ ഉത്തരവ്
03:19 PM Feb 20, 2020 | Deepika.com