ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എന്നിവരോടാണ് തമിഴ്നാട്ടിലെത്തി ആശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
അപകടത്തിൽപ്പെട്ട കഐസ്ആർടിസി ബസിലുള്ളവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽലൈൻ നന്പറിൽ വിളിക്കാമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സംഭവ സ്ഥലത്തുള്ള പാലക്കാട് ഡിടിഒയുടെ നന്പറാണിത്. തിരുപ്പുർ ജില്ലാ കളക്ടറുമായി സഹകരിച്ചു സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടത്തിൽ ആകെ 20 പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്ന് തിരുപ്പുർ എസ്പി അറിയിച്ചു.
പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയന്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരുടെ പേരുവിവരങ്ങൾ കൃത്യമായി പുറത്തുവിട്ടിട്ടില്ല.
കോയന്പത്തൂർ അവിനാശി റോഡിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് അപകടമുണ്ടായത്. ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കഐസ്ആർടിസി ബസിലേക്ക് അമിത വേഗതയിൽ ഡിവൈഡർ മറികടന്നു നിയന്ത്രണംവിട്ടുവന്ന കണ്ടെയ്നർ ടൈൽ ലോറി ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.