തിരുവനന്തപുരം: വെടിയുണ്ട പൊതിയുന്ന ആവരണം (കാട്രിഡ്ജ്) ഉരുക്കി നിർമിച്ചതായി സംശയിക്കുന്ന എംബ്ലം പേരൂർക്കട എസ്എപി ക്യാന്പിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു. 350 വെടിയുണ്ട കവറുകൾ കൊണ്ടു നിർമിച്ച എംബ്ലമാണു പിടിച്ചെടുത്തതെന്നാണു സംശയം.
സ്പെഷൽ ആംഡ് പോലീസിന്റെ എംബ്ലമാണു നിർമിച്ചിരുന്നത്. ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വെടിയുണ്ടകളുടെ കവറുകൾ ഉരുക്കി നിർമിച്ചതാണോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളുവെന്നു ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.
350 വ്യാജ കാട്രിഡ്ജുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. നഷ്ടപ്പെട്ട വെടിയുണ്ടകൾക്കു പകരമാണ് വ്യാജ കാട്രിഡ്ജ് ഉണ്ടാക്കിയത്. വ്യാജ കാട്രിഡ്ജ് ഉണ്ടാക്കിയത് ഗുരുതരമായ കുറ്റകൃത്യമാണെന്നു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
അതിനിടെ, പോലീസിന്റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിന്റെ അന്വേഷണത്തിനു ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നിയോഗിച്ചു. ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണു സംഘം. ലോക്കൽ പോലീസിലെയും ക്രൈംബ്രാഞ്ചിലേയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തും. എസ്പിയും ഡിവൈഎസ്പിമാരും ഉൾപ്പടെ നാൽപതോളം പേർ സംഘത്തിലുണ്ടാകും.
25 ഇൻസാസ് റൈഫിളുകൾ കാണാതായെന്നു സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ തോക്കുകളെല്ലാം പോലീസിലുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണു വെടിയുണ്ടകൾ കാണാതായ സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തുന്നത്.
പോലീസിൽനിന്ന് 16,000 ത്തോളം വെടിയുണ്ടകൾ കാണാതായെന്നാണു സിഎജി റിപ്പോർട്ടിലുള്ളത്. വെടിയുണ്ടകൾ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്മാൻ അടക്കം 11 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്.
ഉണ്ടയുടെ കവർ ഉരുക്കി എംബ്ലം പണിതു; വ്യാജ കാട്രിഡ്ജ് പിടിച്ചെടുത്തു ക്രൈംബ്രാഞ്ച്
09:13 PM Feb 19, 2020 | Deepika.com