ലക്നോ: പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടികളെയും വെടിവയ്പിനെയും ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മരിക്കാൻ ഉദ്ദേശിച്ച് ആരെങ്കിലും തെരുവിലിറങ്ങിയാൽ അയാൾ മരിക്കുകതന്നെ ചെയ്യുമെന്നായിരുന്നു യോഗിയുടെ പ്രസ്താവന.
പോലീസ് വെടിവയ്പിൽ ആരും മരിച്ചിട്ടില്ല. മരിച്ചവരെല്ലാം കലാപകാരികളുടെ വെടിയേറ്റാണു മരിച്ചത്. ആളുകളെ വെടിവച്ചുകൊല്ലാനുള്ള ഉദ്ദേശ്യത്തോടെ ആരെങ്കിലും തെരുവിലിറങ്ങിയാൽ ഒന്നുകിൽ അയാൾ മരിക്കുകയോ അല്ലെങ്കിൽ പോലീസുകാർ മരിക്കുകയോ ചെയ്യും എന്നായിരുന്നു നിയമസഭയിൽ ആദിത്യനാഥിന്റെ പ്രസ്താവന.
ഡിസംബറിലെ കലാപത്തിനു നേരെ പോലീസ് സ്വീകരിച്ച നടപടികളെ പ്രശംസിക്കണം. അന്നത്തെ പോലീസ് നടപടികൾക്കുശേഷം സംസ്ഥാനത്ത് ഒരു കലാപവും നടന്നിട്ടില്ല. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ സർക്കാർ പിന്തുണയ്ക്കാറുണ്ട്. പക്ഷേ, അക്രമമുണ്ടാക്കാൻ ശ്രമിച്ചാൽ അവരുടെ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും യോഗി പറഞ്ഞു.
ബിജ്നോറിൽ പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനുനേരെ വെടിയുതിർത്തെന്ന് ഉത്തർപ്രദേശ് പോലീസ് സമ്മതിച്ചിരുന്നു. പ്രക്ഷോഭങ്ങളിൽ ആകെ 22 പേർ മരിച്ചെന്നാണു സർക്കാർ കണക്ക്.
"അക്രമികൾക്ക് അവരുടെ ഭാഷയിൽ മറുപടി നൽകും’; പോലീസിനെ പുകഴ്ത്തി യോഗി
06:37 PM Feb 19, 2020 | Deepika.com