കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട പരാതിയിൽ സംഘാടകരെ പോലീസ് ചോദ്യം ചെയ്തു. കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്റ് ബിജിബാലിന്റെ വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തി. ആഷിക് അബു ഉൾപ്പെടെയുള്ളവരിൽനിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ബുധനാഴ്ച കൊച്ചിയിൽ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള കഫേ പപ്പായയിലായിരുന്നു ചോദ്യംചെയ്യൽ. സംഗീത പരിപാടി നഷ്ടമായിരുന്നുവെന്നാണ് സംഘാടകർ പോലീസിന് മൊഴി നൽകിയത്. 23 ലക്ഷം രൂപയോളം പരിപാടിക്കായി ചെലവായെന്നും ടിക്കറ്റ് വരുമാനത്തിലൂടെ ആകെ 6.22 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നുമാണു സംഘാടകർ പറയുന്നത്.
ജില്ല ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണറാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ കളക്ടർക്കു യുവമോർച്ച നേതാവ് സന്ദീപ് വാര്യർ നൽകിയ പരാതി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറയ്ക്കു കൈമാറുകയും കേസന്വേഷണം അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനെ ഏൽപ്പിക്കുകയുമായിരുന്നു.
മുഖ്യമന്ത്രിയുടേത് ഉൾപ്പെടെ പേരു ദുർവിനിയോഗം ചെയ്തു ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കാനെന്ന പേരിൽ നടത്തിയ പരിപാടിയിൽ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പണം തട്ടിയെന്നാണു പരാതി. സാന്പത്തിക ക്രമക്കേട് തെളിഞ്ഞാൽ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക.
ഇതിനിടെ, ദുരിതാശ്വാസ നിധിയിലേക്കു വാഗ്ദാനം ചെയ്ത പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ടു കടവന്ത്ര റീജണൽ സ്പോർട്സ് സെന്ററിന്റെ സ്റ്റേഡിയം അധികൃതർ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് അയച്ച കത്തു പുറത്തുവന്നു. ഒരുമാസം മുന്പ് അയച്ച കത്താണ് ഇപ്പോൾ പുറത്തായത്. എന്നാൽ, ഈ കത്തിനു ഫൗണ്ടേഷൻ യാതൊരുവിധ മറുപടിയും നൽകിയിട്ടില്ലെന്നു സ്പോർട്സ് സെന്റർ അധികൃതർ വ്യക്തമാക്കി.
വാടക ഈടാക്കി സ്റ്റേഡിയം വിട്ടുകൊടുക്കാനാണു കടവന്ത്ര ഇൻഡോർ സ്റ്റേഡിയം നടത്തിപ്പുകാരായ റീജണൽ സ്പോർട്സ് സെന്റർ തീരുമാനിച്ചിരുന്നത്. എന്നാൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ഫണ്ട് കണ്ടെത്താനാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ഇതിനായി സ്റ്റേഡിയം അനുവദിക്കണമെന്നും മ്യൂസിക് ഫൗണ്ടേഷൻ കത്തു നൽകിയതോടെ സ്റ്റേഡിയം സൗജന്യമായി വിട്ടു നൽകുകയായിരുന്നു.
കരുണ വിവാദം: ആഷിക് അബു ഉൾപ്പെടെയുള്ള സംഘാടകരെ ചോദ്യം ചെയ്തു
05:55 PM Feb 19, 2020 | Deepika.com