ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. ഇരട്ടവോട്ട്, കള്ളവോട്ട് എന്നിവ തടയാനും വോട്ടർ പട്ടിക കൂടുതൽ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതി വരുത്താൻ സർക്കാർ തീരുമാനിച്ചു. ആധാർ ഉപയോഗിക്കുന്നതിനു തെരഞ്ഞെടുപ്പു കമ്മീഷന് അധികാരം നൽകാൻ ആധാർ നിയമത്തിലും ഭേദഗതി വരുത്തേണ്ടതുണ്ട്. ഭേദഗതിയുടെ കരട് ഉടൻ കേന്ദ്ര മന്ത്രിസഭ പരിഗണിക്കും. തെരഞ്ഞെടുപ്പു പരിഷ്കരണത്തിനായി വിളിച്ചു ചേർത്ത യോഗത്തിൽ കേന്ദ്ര സർക്കാർ ഇക്കാര്യം കമ്മീഷനെ അറിയിച്ചു.
തിരിച്ചറിയൽ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതിക്കു 2015-ലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കമാരംഭിച്ചത്. 32 കോടിയോളം തിരിച്ചറിയൽ കാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചെങ്കിലും പദ്ധതി പിന്നീട് ഉപേക്ഷിച്ചു. സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീംകോടതി വിധിയായിരുന്നു ഇതിനു കാരണം.
എന്നാൽ നിയമത്തിൽ ഭേദഗതി വരുത്തി ആധാർ വിവരങ്ങൾ ശേഖരിക്കാമെന്ന കഴിഞ്ഞ വർഷത്തെ സുപ്രീംകോടതി വിധിക്കു പിന്നാലെ പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും നടപടി ആരംഭിക്കുകയായിരുന്നു.
കള്ളവോട്ടും ഇരട്ടവോട്ടും തടയും; വോട്ടർ ഐഡി കാർഡ്-ആധാർ ബന്ധിപ്പിക്കൽ ഉടൻ
05:45 PM Feb 19, 2020 | Deepika.com