ന്യൂഡൽഹി: ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ സത്യവാങ്മൂലം നൽകി. ഗതാഗത നിരോധനം വ്യക്തമായ പഠനം ഇല്ലാതെയാണെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഗതാഗത നിരോധനം മലബാർ മേഖലയിലേക്കുള്ള ചരക്ക് നീക്കത്തെ ഗുരുതരമായി ബാധിച്ചുവെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
കർണാടക നിർദേശിക്കുന്ന ബദൽ പാത പ്രായോഗികമല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ബദല്‍ പാതയ്ക്ക് വേണ്ടി വനഭൂമിയും കൃഷി ഭൂമിയും നശിപ്പിക്കേണ്ടിവരും. ദേശീയപാത 766ല്‍ ഗതാഗത നിരോധനത്തിന് പറഞ്ഞ കാരണങ്ങള്‍ ബദല്‍ പാതയ്ക്കും ബാധകമാണ് എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതിനാല്‍ ബന്ദിപ്പൂര്‍ കടുവ മേഖലയിലെ രാത്രി യാത്ര നിരോധനം ഇനിയും തുടരാന്‍ പാടില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. സുപ്രീംകോടതിയില്‍ നല്കിയ അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദിഷ്ട മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ ബദല്പാതയെയും സര്‍ക്കാര്‍ എതിര്‍ത്തു.
ബദല്‍ പാത കടന്നു പോകേണ്ടത് പരിസ്ഥിതി ദുര്‍ബല പ്രദേശത്തു കൂടിയാണ്. കര്‍ണാടക ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെട്ട ഉദ്യോഗസ്ഥ സംഘമാണ് ബദല്‍ പാത ശിപാര്‍ശ ചെയ്തത്. അതിനാല്‍ മാനന്തവാടി ഗോണിക്കുപ്പ മൈസൂര്‍ പാത അംഗീകരിക്കാനാകില്ല എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
02:45 PM Feb 19, 2020 | Deepika.com