തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇവരിൽ 2233 പേർ വീടുകളിലും 13 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
സംശയാസ്പദമായവരുടെ 423 സാന്പിളുകൾ എൻഐവി യിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 406 സാന്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ട് പേരെ ഡിസ്ചാർജ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർപരിശോധനാ ഫലങ്ങൾ കാത്തിരിക്കുന്നു. നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ചൈനയിൽനിന്ന് എത്തി ഡൽഹിയിലെ രണ്ടു ക്യാന്പുകളിലായി ഐസോലേഷനിൽ കഴിയുന്ന 115 പേർക്കും കേരളത്തിലേക്കു വരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവർ കേരളത്തിലെത്തിയാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇവരുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നൽകും. എയർ പോർട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് തന്നെ പോകണം. കേരളത്തിൽ തിരിച്ചെത്തിയാലും ഡൽഹിയിൽ എത്തിയ തീയതി മുതൽ മൊത്തം 28 ദിവസം അവർ വീടുകളിൽ ഐസോലേഷനിൽ കഴിയേണ്ടതാണ്.
കൊറോണ: 2246 പേർ നിരീക്ഷണത്തിൽ; 120 പേരെ നിരീക്ഷണത്തിൽനിന്ന് ഒഴിവാക്കി
10:11 PM Feb 17, 2020 | Deepika.com