തിരുവനന്തപുരം: തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമല്ലെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. ഭൂമിയുടെ ആധാരവുമായി ആധാർ ബന്ധിപ്പിക്കാനുള്ള ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി ഇ. ചന്ദ്രശേഖരൻ. തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകുമെന്നും ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു വ്യക്തിക്ക് കൈവശം വയ്ക്കാനാകുക പരമാവധി ഏഴര ഏക്കർ ഭൂമിയാണ്. വിവിധ തണ്ടപ്പേരിലുള്ള ഭൂമികൾക്ക് ആധാർ ബന്ധിപ്പിക്കുന്നതോടെ സംസ്ഥാനത്ത് എവിടെ ഭൂമിയുണ്ടെങ്കിലും ഒറ്റ തണ്ടപ്പേരിലേക്ക് മാറും. പരിധിയിൽ കഴിഞ്ഞു ഭൂമിയുള്ളവരെ പിടികൂടാൻ ഇതിലൂടെ കഴിയുമെന്നും റവന്യു വകുപ്പ് വ്യക്തമാക്കുന്നു.
തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികൾക്ക് അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ചാണു സംസ്ഥാന സർക്കാർ ഉത്തരവിറക്കിയെന്ന ആരോപണം ശക്തമാണ്. ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു കേന്ദ്രസർക്കാരിനു സംസ്ഥാനത്തിൻറെ അധികാരത്തിൽ കൈകടത്താൻ അവസരമൊരുക്കികൊടുക്കുന്നതാണ്. ഇത് ദേശീയ ജനസംഖ്യാ രജിസ്റ്ററിന് സഹായകരമാകുമെന്ന അഭിപ്രായവുമുണ്ട്.
സർക്കാർ സബ്സിഡിക്ക് മാത്രമാണ് ആധാർ നിർബന്ധിക്കാനാവുക എന്നതാണു സുപ്രീംകോടതി വിധി. എന്നാൽ ഇപ്പോൾ സുപ്രീംകോടതി വിധി വരുന്നതിന് മുന്പുതന്നെ ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ വിവരങ്ങൾ ആധാറുമായി ബന്ധിപ്പിച്ച് ഒന്നാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഭൂമി രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കുന്നതു പരോക്ഷമായി ജനസംഖ്യാ രജിസ്റ്ററിനെ സഹായിക്കുന്നതാകുമോയെന്ന സംശയവും ഉയരുന്നുണ്ട്.
ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കണമെന്നു നിർബന്ധമില്ലെന്നു മന്ത്രി; ആശങ്ക ബാക്കി
09:19 PM Feb 17, 2020 | Deepika.com