ന്യൂഡൽഹി: വാരാണസി-ഇൻഡോർ കാശി മഹാകാൽ എക്സ്പ്രസിൽ ഒരു സീറ്റ് ചെറിയ ശിവ ക്ഷേത്രമാക്കിയതു സോഷ്യൽ മീഡിയകളിൽ വിവാദമായതോടെ വിശദീകരണവുമയി റെയിൽവേ. ശിവന്റെ ചിത്രം സ്ഥാപിച്ചതു സ്ഥിരമായിട്ടല്ലെന്നാണു റെയിൽവേ ഇപ്പോൾ പറയുന്നത്. ട്രെയിനിലെ ജോലിക്കാർ പൂജയ്ക്കായി താത്കാലികമായാണ് ചിത്രങ്ങൾ പുനസ്ഥാപിച്ചതെന്നും റെയിൽവേ വിശദീകരിക്കുന്നു.
ട്രെയിനിൽ മിനി ശിവക്ഷേത്രം ഉണ്ടാക്കിയതു വിവാദമായതിനു പിന്നാലെയാണു വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു മൂന്നു ജ്യോതിർലിംഗ ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്തത്.
ട്രെയിനിലെ ബി ഫൈവ് കോച്ചിലെ 64-ാം നന്പർ സീറ്റ് പൂജയ്ക്കായി ഒരുക്കിയത് വാർത്താ ഏജൻസിയായ എഎൻഐയാണു റിപ്പോർട്ട് ചെയ്തത്. എല്ലാ ദിവസവും ട്രെയിനിൽ ആരാധനയ്ക്കായി ഒരു സീറ്റ് റിസർവ് ചെയ്യുമെന്നാണു അധികൃതർ അറിയിച്ചിരിക്കുന്നത്. ആദ്യ ട്രിപ്പിൽ സൈഡ് ലോവർ ബെർത്താണു പ്രാർഥനയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. ശിവന്റെ ചിത്രങ്ങൾ സീറ്റിൽ വച്ചിട്ടുണ്ട്.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കു പോലും കണ്‍ഫേം ടിക്കറ്റുകൾ ലഭിക്കാത്ത രാജ്യത്തെ റെയിൽവേ സംവിധാനത്തിൽ ഒരു സീറ്റ് പ്രാർഥനയ്ക്കു മാറ്റി വയ്ക്കുന്നതിലെ ഒൗചിത്യമില്ലായ്മയാണ് വിമർശകർ ചൂണ്ടിക്കാണിച്ചത്.
ട്രെയിനിലെ "മിനി ശിവക്ഷേത്രം’ താത്കാലികം; വിവാദം വിശദീകരിച്ച് റെയിൽവേ
08:56 PM Feb 17, 2020 | Deepika.com