കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സിബിഐ. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ എസ്ഐ സാബുവിന്റെ കസ്റ്റഡി അപേക്ഷയിലാണു സിബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
ഇതോടെ കേസില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം കൂടുതൽ പേർ പ്രതികളാകും. ഒന്നാംപ്രതി സാബു അന്വേഷണ ഉദ്യോഗസ്ഥരോടു സഹകരിക്കുന്നില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. സിബിഐ ഡിവൈഎസ്പി സുരേന്ദ്ര ധില്ലനാണു കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്.
കേസിലെ മുഖ്യപ്രതിയായ മുൻ എസ്ഐ സാബു തിങ്കളാഴ്ചയാണ് അറസ്റ്റിലായത്. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനു പിന്നാലെയാണു സാബുവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. സിബിഐയുടെ അപേക്ഷ പരിഗണിച്ച കോടതി ശനിയാഴ്ച വരെ സാബുവിനെ സിബിഐ കസ്റ്റഡിയിൽവിട്ടു.
കഴിഞ്ഞ വർഷം ജൂണ്‍ പതിനാറിനാണു കോലാഹലമേട് സ്വദേശി രാജ്കുമാർ പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്. ഹൈക്കോടതി നിർദേശപ്രകാരം ഒരുമാസം മുന്‍പാണു നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ് സിബിഐ ഏറ്റെടുത്തത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്.
നെടുങ്കണ്ടം കസ്റ്റഡി മരണം: ഉന്നത ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നു സിബിഐ
06:33 PM Feb 17, 2020 | Deepika.com