ന്യൂഡൽഹി: അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആർ) കേസിൽ ഭാരതി എയർടെൽ 10,000 കോടി രൂപ അടച്ചു. ആകെ 35,586 കോടി രൂപയാണ് എയർടെൽ കുടിശികയായി നൽകാനുള്ളത്. ബാക്കി തുക മാർച്ച് 17-ന് മുന്‍പ് നൽകാമെന്നും എയർടെൽ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന് നൽകിയ കത്തിൽ വ്യക്തമാക്കി.
തങ്ങൾക്ക് 2,500 കോടി രൂപയേ ഇപ്പോൾ അടയ്ക്കാൻ കഴിയൂ എന്ന് വോഡഫോണ്ഐഡിയയുടെ അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീംകോടതിയെ അറിയിച്ചു. ഇത് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് അംഗീകരിച്ചില്ല. 2,500 കോടി രൂപ ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ അടച്ചെന്ന് കന്പനിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചതായി ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു. വോഡഫോണ്‍-ഐഡിയയ്ക്ക് 53,038 കോടി രൂപയാണു കുടിശിക.
കുടിശിക അടച്ചില്ലെങ്കിൽ കന്പനികളുടെ ബാങ്ക് ഗാരന്റിയിൽനിന്ന് തുക ഈടാക്കുമെന്ന് ടെലികോം വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഒരു മാസത്തിനകം കുടിശിക അടച്ചുതീർക്കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച അന്ത്യശാസനം നൽകിയതിനെത്തുടർന്ന് അന്നുതന്നെ പണമടയ്ക്കണമെന്ന് ടെലികോം വകുപ്പു ഉത്തരവിട്ടെങ്കിലും പിന്നീടു പിൻവലിക്കുകയായിരുന്നു. 1.47 ലക്ഷം കോടി രൂപയാണു കുടിശികയായി എല്ലാ കന്പനികളും അടയ്ക്കാനുള്ളത്.
വിരട്ടൽ ഏറ്റു; 10,000 കോടി അടച്ച് എയർടെൽ; "അയ്യോപാവം പറഞ്ഞ്’ ഐഡിയ
07:43 PM Feb 17, 2020 | Deepika.com