കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് എന്ന പേരിൽ ആഷിഖ് അബുവിന്റെയും റീമ കല്ലുങ്കലിന്റെയും നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് ഐജിക്കും കമ്മീഷണർക്കും നിർദേശം നൽകി. താൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിനോട് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശിച്ചിരിക്കുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ അറിയിച്ചു.
പരിപാടിയിലൂടെ സംഭരിച്ച തുക സംഘാടകർ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയില്ലെന്നാരോപിച്ച് സന്ദീപ് വാര്യർ നേരത്തെ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതു തെളിയിക്കുന്നതിനായ് വിവരാവകാശ രേഖയും അദ്ദേഹം പോസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്ക് കൈമാറിയതായി ആരോപണങ്ങൾക്ക് മറുപടിയായി ആഷിഖ് അബുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ആരോപണങ്ങൾ ഉയർന്നതിനു ശേഷമാണ് പണം നൽകിയതെന്ന് ചെക്കിന്റെ തിയതി കാട്ടി ഹൈബി ഈഡൻ എംപി രംഗത്തുവന്നതോടെ ഇതു സംബന്ധിച്ച് വീണ്ടും വിവാദങ്ങളുയർന്നു.
കൊച്ചിയിൽ കഴിഞ്ഞ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീത നിശ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ നടത്തിയ പരിപാടില്ലെന്നായിരുന്നു ആഷിഖിന്റെ നിലപാട്. ടിക്കറ്റ് വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണെന്നും ഫേസ്ബുക്കിൽ ആഷിഖ് കുറിച്ചു.
ഫൗണ്ടേഷൻ എന്തു തട്ടിപ്പാണ് നടത്തിയതെന്ന് തെളിയിക്കാൻ ഹൈബിയെ ആഷിഖ് വെല്ലുവിളിക്കുകയും ചെയ്തു. ഫൗണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേയ്ക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥാനത്തിലാണ് തട്ടിപ്പാണെന്ന് പറയുന്നതെന്നുമാണ് ആഷിഖ് ചോദിക്കുന്നത്.
ആഷിഖ് അബു വിവാദം: കൂടുതൽ അന്വേഷണത്തിന് ഐജിക്ക് കളക്ടറുടെ നിർദ്ദേശം
12:47 PM Feb 17, 2020 | Deepika.com