തൃശൂർ: കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന ഒരു ഫോറസ്റ്റ് ജീവനക്കാരൻ കൂടി മരിച്ചു. എൻആർഎം വാച്ചർ കൊടുന്പ് വട്ടപ്പറന്പിൽ വീട്ടിൽ ശങ്കരൻ (48) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് ഇദ്ദേഹത്തിന്റെ മരണം. ഇദ്ദേഹം താത്കാലിക ജീവനക്കാരനാണ്.
ഇതോടെ ചെറുതുരുത്തി ദേശമംഗലം ഒന്നാം വാർഡിലെ കൊറ്റന്പത്തൂരിൽ പടർന്ന കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫോറസ്റ്റ് വാച്ചർമാരുടെ എണ്ണം മൂന്നായി. ട്രൈബൽ വാച്ചർ പെരിങ്ങൽക്കുത്ത് വാഴച്ചാൽ ആദിവാസി കോളനിയിലെ കെ.യു. ദിവാകരൻ (43), താത്കാലിക ജീവനക്കാരൻ കൊടുന്പ് എടവണ വളപ്പിൽ വീട്ടിൽ വേലായുധൻ (54) എന്നിവർ ഞായറാഴ്ച മരിച്ചിരുന്നു.
കൊറ്റന്പത്തൂരിൽ കഴിഞ്ഞ രണ്ടു ദിവസമായി അടിക്കാടിനു തീപിടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ഞായറാഴ്ച രാവിലെ മുതൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകുന്നേരം നാലോടുകൂടി കാറ്റ് ദിശമാറി വീശി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിന്ന ഭാഗത്തേക്ക് തീ ആളിപ്പടർന്നു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു രണ്ടുപേർ തീയിൽപ്പെട്ടു മരിച്ചത്.
തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ വാച്ചർ മരിച്ചു; മരണം മൂന്നായി
06:32 AM Feb 17, 2020 | Deepika.com