തിരുവനന്തപുരം: കേരളത്തിൽ ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ഒരുപോലെ ശ്രമം നടത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നതും ഇതേ നിലപാടാണെന്നും വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.
ആര്‍എസ്എസിന്റെ ശ്രമങ്ങള്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കും പോലെ ഗുണം ചെയ്യുകയാണ് ഇസ്ലാം മതമൗലികവാദികള്‍. ഇരു വിഭാഗം തീവ്രവാദ ശക്തികളെയും ഒരേപോലെ എതിര്‍ക്കണമെന്നാണ് സിപിഎം സംസ്ഥാന സമിതിയുടെ തീരുമാനമെന്നും കോടിയേരി വിശദമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരെ വിശാല യോജിപ്പ് ഉണ്ടാകണമെന്നാണ് സിപിഎമ്മിന്റെ നിലപാട്. എന്നാല്‍ ഇതിനോട് കോണ്‍ഗ്രസ് യോജിക്കുന്നില്ല. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് ഉള്ളതെന്നും കോടിയേരി വിമർശിച്ചു. പൗരത്വ വിഷയത്തിൽ തുടർ പ്രക്ഷോഭം നടത്തും. മാർച്ച് 15വരെ ഗൃഹസന്ദർശനം നടത്തും. പ്രാദേശികമായി ഭരണഘടനാ സംരക്ഷണ സദസുകൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ബജറ്റ് അവഗണനയ്ക്കെതിരേ ചൊവ്വാഴ്ച എൽഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും. ബജറ്റിലെ കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതും സാധാരണക്കാരെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങൾക്കും എതിരെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കാണ് മാർച്ച് നടത്തുകയെന്നും കോടിയേരി പറഞ്ഞു.
ഹിന്ദു-മുസ്ലിം മതമൗലികവാദികള്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന് കോടിയേരി
12:18 PM Feb 16, 2020 | Deepika.com