ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി ദേശീയ കണ്വീനർ അരവിന്ദ് കേജരിവാൾ ഇന്നു മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാർ.
ഡൽഹി രാംലീല മൈതാനം തന്നെയാണ് മൂന്നാം തവണയും സത്യപ്രതിജ്ഞയ്ക്കു വേദിയാകുന്നത്. രാവിലെ പത്തിനാണ് കേജരിവാളും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേജരിവാൾ സത്യപ്രതിജ്ഞയ്ക്കു ക്ഷണിച്ചിരുന്നു. എന്നാൽ, ഇന്നു മോദി സ്വന്തം തെരഞ്ഞെടുപ്പു മണ്ഡലമായ വാരാണസിയിൽ ആയിരിക്കും. സത്യപ്രതിജ്ഞ മുന്നിൽ കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണത്തൊഴിലാളികൾ ഓട്ടോറിക്ഷ, ബസ്, മെട്രോ ഡ്രൈവർമാർ, സ്കൂളിലെ പ്യൂണ്മാർ എന്നിങ്ങനെ വിവിധ മേഖലകളിൽനിന്നുള്ള 50 പേർ അരവിന്ദ് കേജരിവാളിനൊപ്പം വേദി പങ്കിടും. ഡൽഹിയുടെ യഥാർഥ പ്രതിനിധികൾ അവരാണെന്നാണ് പാർട്ടി നേതാവ് മനീഷ് സിസോദിയ പറഞ്ഞത്. സ്കൂൾ പ്യൂണ്മാർ, മൊഹല്ല ക്ലിനിക്കുകളിലെ ഡോക്ടർമാർ, ഓട്ടോറിക്ഷ, ബസ്, ആംബുലൻസ് ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, ബസുകളിലെ മാർഷൽമാർ, അധ്യാപകർ, പ്രധാന അധ്യാപകർ എന്നിവരാണ് കേജരിവാളിനൊപ്പം വേദി പങ്കിടുന്നതെന്നും സിസോദിയ പറഞ്ഞു.
കേജരിവാളിന്റെ സത്യപ്രതിജ്ഞക്കൊരുങ്ങി ഇന്ദ്രപ്രസ്ഥം; ഒരുക്കങ്ങൾ പൂർത്തിയായി
07:59 AM Feb 16, 2020 | Deepika.com