ശ്രീനഗർ: ജമ്മു കാഷ്മീരിൽ രാഷ്ട്രയ നേതാക്കൾക്കെതിരേ പൊതുസുരക്ഷാ നിയമം ചുമത്തുന്നതു തുടരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും ജമ്മു കാഷ്മീർ പീപ്പിൾസ് മൂവ്മെന്റ് (ജെകെപിഎം) പാർട്ടി അധ്യക്ഷനുമായ ഷാ ഫൈസലിനെയാണ് ഏറ്റവും ഒടുവിൽ പൊതുസുരക്ഷാ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്.
ജമ്മു കാഷ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരും അലി മുഹമ്മദ് സാഗർ, സർതാജ് മദനി, ഹിലാൽ ലോണ്‍ എന്നിവരും നിലവിൽ പൊതുസുരക്ഷാ നിയമപ്രകാരം തടവിലാണ്. കഴിഞ്ഞവർഷം ഓഗസ്റ്റ് 14 മുതൽ ഷാ ഫൈസൽ കരുതൽ തടങ്കലിലാണ്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇദ്ദേഹത്തെ ശ്രീനഗറിലെ എംഎൽഎ ഹോസ്റ്റലിലേക്കു മാറ്റിയിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇദ്ദേഹത്തെ ഇവിടെനിന്നു മാറ്റുമോ എന്നു വ്യക്തമല്ല.
വിചാരണ കൂടാതെ ആരെയും മൂന്നു മാസം വരെ കസ്റ്റഡിയിൽ വയ്ക്കാൻ പോലീസിന് അനുമതി നൽകുന്നതാണു പൊതുസുരക്ഷാ നിയമം. ഒമർ അബ്ദുള്ളക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തിയതു ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള പൈലറ്റ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
മുൻ ഐഎഎസ് ഓഫീസർ ഷാ ഫൈസലിനെതിരേ പൊതുസുരക്ഷാ നിയമം; അറസ്റ്റ്
11:32 AM Feb 15, 2020 | Deepika.com