തിരുവനന്തപുരം: കുംഭച്ചൂട് ഉയരുന്ന സാഹചര്യത്തിൽ നാലു ജില്ലകൾക്കുകൂടി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശനിയാഴ്ച രണ്ടുമുതൽ നാലുഡിഗ്രി സെൽഷ്യസ് വരെ ചൂടുകൂടുമെന്ന് അറിയിച്ചു.
വരണ്ട കിഴക്കൻകാറ്റും കടൽക്കാറ്റിന്റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആർദ്രതയുമാണ് കാരണം. ചൂട് ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയിൽ പുറത്തിറങ്ങുന്നവർ കൈയിൽ വെളളം കരുതണം. നിർജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുൻകരുതലുകൾ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിനിടെ, പൊതുസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് 12 മണിക്കും മൂന്നിനും ഇടയിൽ നിർബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഇവരുടെ ജോലി സമയം രാവിലെ ഏഴു മണിക്കും രാത്രി ഏഴു മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വെള്ളിയാഴ്ച ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ പകൽ താപനില ഉയരുമെന്ന് അറിയിച്ചിരുന്നു. 37.3 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയിൽ 4.6 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ദീർഘകാല ശരാശരിയിൽ കൂടുതലായിരുന്നു. കോട്ടയത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 37 ഡിഗ്രി സെൽഷ്യസായിരുന്നു പകൽതാപനില.
കത്തിജ്ജ്വലിച്ച് കുംഭച്ചൂട്; നാലു ജില്ലകൾക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
09:12 AM Feb 15, 2020 | Deepika.com