ബെനിൻ സിറ്റി: തെക്കുപടിഞ്ഞാറൻ നൈജീരിയയിൽ കത്തോലിക്ക വൈദികനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. യുറോമി രൂപതയിലെ റവ. ഫാ. നിക്കോളാസ് ഒബോയെ വെള്ളിയാഴ്ചയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രൂപതാ ചാൻസലർ ഓസി ഒഡെനോർ പറഞ്ഞു.
നൈജീരിയയിൽ അടുത്തിടെ ക്രൈസ്തവർക്കു നേർക്കുള്ള അക്രമസംഭവങ്ങൾ വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ നാലു വൈദിക വിദ്യാർഥികളെ പട്ടാളവേഷത്തിലെത്തിയ സായുധ ഗ്രൂപ്പ് തട്ടിക്കൊണ്ടുപോയിരുന്നു. ഇവരിൽ ഒരാളെ അക്രമി സംഘം കൊലപ്പെടുത്തി. വിട്ടയച്ച മറ്റു മൂന്നു പേരിൽ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
നൈജീരിയയിലെ സ്ഥിതി പരിതാപകരമാണെന്നും സായുധവിഭാഗങ്ങളെ ആർക്കും നിയന്ത്രിക്കാനാവുന്നില്ലെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എക്സിക്യൂട്ടീവ് പ്രസിഡന്റ് തോമസ് ഹൈൻ ഗെർഡേൺ നേരത്തെ പറഞ്ഞിരുന്നു.
നൈജീരിയയിൽ കത്തോലിക്കാ വൈദികനെ തട്ടിക്കൊണ്ടുപോയി
03:05 AM Feb 15, 2020 | Deepika.com