കോഴിക്കോട്: കേരള പോലീസിന്റെ ആയുധങ്ങളും വെടിയുണ്ടയും കാണാതായ സംഭവം പ്രത്യേക ജഡ്ജി അന്വേഷിക്കണമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. മാവോയിസ്റ്റ് സാഹിത്യം കൈവശം വച്ചതിന്റെ പേരിൽ രണ്ടു ചെറുപ്പക്കാർക്കെതിരെ യുഎപിഎ ചുമത്തിയ സർക്കാർ, തോക്കും വെടിയുണ്ടയും നഷ്ടപ്പെട്ട സംഭവത്തിൽ ഡിജിപിക്കെതിരെ യുഎപിഎ ചുമത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സിഎജി റിപ്പോർട്ടിൽ സംസ്ഥാന പോലീസ് മേധാവിക്കെതിരെയുള്ള പരാമർശങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം നടത്തിയാൽ അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിശ്ചയിക്കുന്ന ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. ഡിജിപി ലോക്നാഥ് ബെഹ്റയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ബന്ധം അറിയുന്നതു കൊണ്ടാണു കേന്ദ്ര ഏജൻസി അന്വേഷണത്തിൽ വിശ്വാസമില്ലാത്തതെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി കേന്ദ്രത്തെ ഭയപ്പെടുകയാണ്. നരേന്ദ്ര മോദിയുടെ താളത്തിനു തുള്ളുന്ന കുഞ്ഞിരാമനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറരുത്. മുഖ്യമന്ത്രിയും നരേന്ദ്ര മോദിയും തമ്മിലുള്ള അന്തർധാര അറിയാൻ കേരളത്തിലെ ജനങ്ങൾക്കു താൽപര്യമുണ്ടെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
പിണറായി മോദിയുടെ താളത്തിന് തുള്ളുന്ന കുഞ്ഞിരാമനായെന്നു മുല്ലപ്പള്ളി
08:55 PM Feb 14, 2020 | Deepika.com