ന്യൂഡൽഹി: വാർഷിക ലൈസൻസ് ഫീസ് (എജിആർ) കുടിശികയടക്കാൻ സർക്കാർ ടെലികോം കന്പനികൾക്കു നോട്ടീസ് നൽകി. കുടിശിക തുകയായ 92,000 കോടി രൂപ വെള്ളിയാഴ്ച രാത്രി 11.59-ന് മുൻപ് അടച്ചു തീർത്തിരിക്കണമെന്ന് സർക്കാർ ടെലികോം കന്പനികളോട് ആവശ്യപ്പെട്ടത്. ഭാരതി എയർടെൽ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ കന്പനികൾക്കാണ് ടെലികോം വകുപ്പ് നോട്ടീസ് നൽകിയത്.
സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ടെലികോം കന്പനികളെയും കൂട്ടു നിന്ന സർക്കാർ ഉദ്യോഗസ്ഥനെയും അതിരൂക്ഷമായി സുപ്രീംകോടതി വിമർശിച്ചിരുന്നു. രാജ്യത്ത് നിയമത്തിന് ഒരു വിലയുമില്ലാതായോ അതോ പണമാണോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ ചോദ്യം.
കന്പനികൾക്കും ടെലികോം വകുപ്പ് ഉദ്യോഗസ്ഥർക്കും കോടതിയലക്ഷ്യ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. എജിആർ അടയ്ക്കുന്നതിനു സമയം തേടി ടെലികോം കന്പനികൾ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. എയർടെൽ, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കന്പനികളാണ് ഫീസ് ഒടുക്കുന്നതിനു സമയം തേടി കോടതിയെ സമീപിച്ചത്. കേസ് മാർച്ച് ഏഴിന് വീണ്ടും പരിഗണിക്കും.
ടെലികോം കന്പനികളുടെ ലൈസൻസ് ഫീസിൽ ടെലികോം ഇതര വരുമാനം കൂടി പരിഗണിക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതനുസരിച്ച് കന്പനികൾ 1.47 ലക്ഷം കോടി രൂപ കുടിശിക അടയ്ക്കണം. ഇതിനെതിരെ സമർപ്പിച്ച പുനപരിശോധന ഹർജി സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
സുപ്രീംകോടതി വിരട്ടി; അർധരാത്രിക്കുള്ളിൽ 92,000 കോടി കുടിശികയടപ്പിക്കാൻ സർക്കാർ
08:26 PM Feb 14, 2020 | Deepika.com