മുംബൈ: ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി ജസ്റ്റീസ് സത്യരഞ്ജൻ ധർമാധികാരി രാജിവച്ചു. വെള്ളിയാഴ്ച കോടതി മുറിയിൽവച്ചാണ് ജസ്റ്റീസ് ധർമാധികാരി രാജിപ്രഖ്യാപനം നടത്തിയത്. ഒരു കേസിൽ അടുത്തയാഴ്ച കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അഭിഭാഷകൻ മാത്യു നെടുന്പാറ പരാമർശിച്ചപ്പോഴാണു ജസ്റ്റീസ് ധർമാധികാരി ഇതു കോടതിയിലെ തന്റെ അവസാന ദിവസമാണെന്ന് അറിയിച്ചത്.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പിന്നീട് ചേംബറിൽ മാധ്യമങ്ങളോടു പറഞ്ഞു. ബോംബെ വിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മറ്റേതെങ്കിലും സംസ്ഥാനത്ത് ചീഫ് ജസ്റ്റീസായിരിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ വിശദീകരണങ്ങളിലേക്ക് അദ്ദേഹം കടന്നില്ല.
2003 നവംബർ പതിനാലിനാണ് ബോംബെ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ജസ്റ്റീസ് ധർമാധികാരി നിയമിതനാകുന്നത്. പതിറ്റാണ്ടിനിടെ നിരവധി പ്രമാദ കേസുകളിൽ അദ്ദേഹം വിധി പറഞ്ഞു. യുക്തിവാദി നരേന്ദ്ര ധബോൽക്കർ, കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെ എന്നിവരുടെ വധക്കേസ് പരിഗണിച്ചത് അദ്ദേഹമായിരുന്നു. ഈ കേസുകൾ അന്വേഷിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് അദ്ദേഹം സർക്കാരിനെ വിമർശിച്ചിരുന്നു.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റീസ് പ്രദീപ് നന്ദ്രജോഗ് ഈ മാസം വിരമിക്കുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ മുതിർന്ന ജഡ്ജിയുടെ രാജി എന്നതും ശ്രദ്ധേയമാണ്.
ജസ്റ്റീസ് സത്യരഞ്ജൻ ധർമാധികാരി കഴിഞ്ഞാൽ ജസ്റ്റീസ് ബി.പി. ധർമാധികാരിയാണ് കോടതിയിലെ മുതിർന്ന ജഡ്ജി. ഈ വർഷം ഏപ്രിലിൽ അദ്ദേഹം വിരമിക്കും. ഇതു കഴിഞ്ഞാൽ ജസ്റ്റീസ് രഞ്ജിത് മോറെയാണ് മുതിർന്ന ജഡ്ജി. അദ്ദേഹത്തെ ഇപ്പോൾ തന്നെ മറ്റൊരു ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിക്കഴിഞ്ഞെന്നാണു സൂചനയെന്നു ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു.
ബോംബെ ഹൈക്കോടതി മുറിയിൽ രാജി പ്രഖ്യാപിച്ച് രണ്ടാമത്തെ മുതിർന്ന ജഡ്ജി
07:16 PM Feb 14, 2020 | Deepika.com