അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാസന്ദർശനത്തിനുള്ള ഒരുക്കങ്ങൾ അണിയറയിൽ തകൃതിയായി നടക്കുന്നു. ഈ മാസം 24, 25 തീയതികളിലാണ് ട്രംപും ഭാര്യ മെലാനിയയും ഇന്ത്യയിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ നടന്ന ഹൗഡി മോദി പരിപാടിയും അതിനു ലഭിച്ച ജനകീയ സ്വീകാര്യതയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ അതേ മാതൃകയിൽ ഇന്ത്യയിലും പരിപാടി സംഘടിപ്പിക്കുന്നു. "കെം ഛോ ട്രംപ്’ എന്ന പേരിൽ അമേരിക്കൻ പ്രസിഡന്റിന് വൻവരവേൽപ് നൽകാനാണ് തീരുമാനം. ഗുജറാത്തി ഭാഷയിൽ "കെം ഛോ' എന്നാൽ ഹൗ ആർ യു എന്നർഥം.
24ന് അഹമ്മബാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിലെത്തുന്ന ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കും. സബർമതി ആശ്രമത്തിൽ നിന്നാണ് ട്രംപിന്റെ യാത്ര ആരംഭിക്കുന്നത്. തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയം ട്രംപ് ഉദ്ഘാടനം ചെയ്യും. ഇവിടെ വച്ചായിരിക്കും "കെം ഛോ ട്രംപ്' പരിപാടിയും നടക്കുക. മോദി-ട്രംപ് സൗഹൃദം തുറന്നുകാട്ടുന്ന ഈ പരിപാടി കാണാൻ ഒരു ലക്ഷത്തോളം പേർ എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക വിരുന്ന് പരിപാടിയുടെ ഭാഗമായി നടക്കും.
ട്രംപിനെ സ്വീകരിക്കാനായി അഹമ്മദാബാദിൽ ഒട്ടേറെ പ്രവർത്തനങ്ങളാണ് നടക്കുന്നത്. റോഡ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ട്രംപ് കടന്നുവരുന്ന പ്രധാന റോഡുകളുടെ ഇരുവശവും ഒന്നരലക്ഷത്തോളം പൂച്ചട്ടികൾക്കൊണ്ട് അലങ്കരിക്കും. 50 കോടിയോളം ചെലവഴിച്ച് പ്രധാന റോഡുകളുടെയെല്ലാം നവീകരണം നടക്കുകയാണ്.
25ന് ട്രംപ് ഡൽഹിയിൽ എത്തും. പ്രധാന ഉഭയകക്ഷി ചർച്ചകളെല്ലാം നടക്കുക ഡൽഹിയിലായിരിക്കും. ഐടിസി മൗര്യയിലാകും ട്രംപും ഭാര്യയും താമസിക്കുക എന്നാണ് റിപ്പോർട്ടുകൾ.
അഹമ്മദാബാദ് ഒരുങ്ങുകയാണ്... ഹൗഡി മോദിയെ വെല്ലാൻ "കെം ഛോ ട്രംപ്’
07:15 PM Feb 14, 2020 | Deepika.com