ന്യൂഡൽഹി: രാഷ്ട്രപതി ദയാഹർജി തള്ളിയത് ചോദ്യം ചെയ്ത് നിർഭയ കേസ് പ്രതികളിലെ ഒരാളായ വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. തന്റെ മാനസികനില മനസിലാക്കാതെയാണ് രാഷ്ട്രപതി ദയാഹർജി തള്ളിയതെന്നായിരുന്നു പ്രതിയുടെ വാദം.
എന്നാൽ കോടതി ഈ വാദം അംഗീകരിച്ചില്ല. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേന്ദ്ര സർക്കാരും കോടതിയിൽ നിലപാടെടുത്തു.
2012 ഡിസംബർ 16-നാണ് നിർഭയ ഡൽഹിയിൽ വച്ച് ഓടുന്ന ബസിൽ പീഡിപ്പിക്കപ്പെട്ടത്. ആറംഗ സംഘത്തിന്റെ ക്രൂരതയ്ക്ക് ഇരയായ മെഡിക്കൽ വിദ്യാർഥിനി ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.
കേസിൽ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് പ്രായപൂർത്തിയായിരുന്നില്ല. ഇയാൾ ജുവനൈൽ നിയമപ്രകാരമുള്ള വിചാരണ നേരിട്ട് ശിക്ഷ പൂർത്തിയാക്കി മോചിതനായി. കേസിലെ ഒരു പ്രതി നേരത്തെ തിഹാർ ജയിലിൽ തൂങ്ങി മരിച്ചു. ശേഷിച്ച നാല് പേരാണ് വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്നത്.
നിർഭയ കേസ്: വിനയ് ശർമയുടെ ഹർജി സുപ്രീംകോടതി തള്ളി
04:25 PM Feb 14, 2020 | Deepika.com