ന്യൂഡൽഹി: "നിയമത്തിന് ഈ രാജ്യത്ത് ഒരു വിലയുമില്ലേ, ഇവിടെ എന്താണ് നടക്കുന്നത്. ഇങ്ങനെയെങ്കിൽ സുപ്രീംകോടതി അടച്ചുപൂട്ടാമല്ലോ'- ജസ്റ്റീസ് അരുണ്‍ മിശ്രയുടേതാണ് ചോദ്യം. 1.47 ലക്ഷം കോടിയുടെ വാർഷിക ലൈസൻസ് ഫീസ് അടയ്ക്കുന്നതിന് കൂടുതൽ സമയം തേടി ടെലികോം കന്പനികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ലൈസൻസ് ഫീസ് അടയ്ക്കാനുള്ള ഉത്തരവ് പാലിക്കാതിരുന്ന ടെലികോം കന്പനികളേയും ഫീസ് ഈടാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരേയും കോടതി രൂക്ഷമായി വിമർശിച്ചു.
കന്പനികൾ ഒരു പൈസ പോലും അടച്ചിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഫീസ് അടയ്ക്കുന്നതിന് സമയം അനുവദിച്ച് ഉത്തരവിറക്കിയ ടെലികോം വകുപ്പിലെ ഓഫീസറെ കോടതിയിലേയ്ക്ക് വിളിച്ചുവരത്തുമെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു.
കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ ഒരു സർക്കാർ ഉദ്യോഗസ്ഥന് എങ്ങനെ കഴിയുമെന്ന് കോടതി ചോദിച്ചു. ഇങ്ങനെയെങ്കിൽ സുപ്രീംകോടതി അടച്ചു പൂട്ടാമല്ലോയെന്ന് പരിഹസിക്കുകയും ചെയ്തു. ഏതു തരത്തിലുള്ള അഴിമതിയും അവസാനിപ്പിക്കേണ്ടതാണ്. ഇത് അവസാന അവസരവും മുന്നറിയിപ്പുമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ഓർമിപ്പിച്ചു.
ഫീസ് അടയ്ക്കുന്നതിന് സമയം തേടി കന്പനികൾ ഹർജി നൽകിയതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. എയർടെൽ, വോഡഫോണ്‍, ടാറ്റ തുടങ്ങിയ ടെലികോം കന്പനികളാണ് ഫീസ് അടയ്ക്കുന്നതിന് സമയം തേടി കോടതിയിൽ എത്തിയത്.
"സുപ്രീംകോടതിക്ക് ഇവിടെ എന്തു വിലയാണുള്ളത്'?; ക്ഷുഭിതനായി ജസ്റ്റീസ് അരുണ്‍ മിശ്ര
12:42 PM Feb 14, 2020 | Deepika.com