തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ വെള്ളിയാഴ്ച ഉയർന്ന താപനില സാധാരണയിലേതിനേക്കാൾ രണ്ടു മുതൽ നാലു വരെ സെൽഷ്യസ് ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് പൊതുവേ ചൂട് വർധിക്കുകയാണ്. ജനുവരിയിലും ഫെബ്രുവരിയിലും താപനില സർവകാല റിക്കാർഡ് കടക്കുകയും ചെയ്തു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയർത്തുന്ന ഘടകങ്ങളാണ്. അതിനാൽ സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കാൻ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കണമെന്നും നിർദേശിക്കുന്നു.
= ധാരാളമായി വെള്ളം കുടിക്കുകയും കുടിക്കാനായി ചെറിയ കുപ്പിയിൽ വെള്ളം കരുതേണ്ടതുമാണ്.
= നിർജലീകരണം വർധിപ്പിക്കാൻശേഷിയുള്ള മദ്യംപോലുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കുക.
= പരീക്ഷാക്കാലമായതിനാൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കുക. ക്ലാസ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കുക. പരീക്ഷാ ഹാളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
= അങ്കണവാടികളിൽ കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
= പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗംമൂലം അവശതയുള്ളവർ എന്നിവർ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനുമകം നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുക.
= പകൽ പുറത്തിറങ്ങുന്പോൾ തൊപ്പിയോ കുടയോ ഉപയോഗിക്കുക.
= നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്ന നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മോട്ടോർ വാഹന വകുപ്പ് പരിശോധനാ വിഭാഗം, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയവർ തൊഴിലെടുക്കുന്പോൾ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യുക.
= പുറത്തിറങ്ങി സഞ്ചരിക്കുന്നവർക്കായി കുടിവെള്ളം നൽകാൻ വിവിധ കൂട്ടായ്മകൾ മാതൃകാ പ്രവർത്തനം നടത്തുക.
= പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക. പഴങ്ങൾ കൂടുതൽ കഴിക്കുക.
= വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പുവരുത്തുക. പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം ലഭ്യമാക്കാൻ ശ്രദ്ധിക്കുക.
= ചൂടുമൂലം തളർച്ചയോ ആരോഗ്യ പ്രശ്നങ്ങളെ ഉണ്ടായാൽ ഉടനേ പ്രഥമ ശുശ്രൂഷ നൽകുക. ആവശ്യമെങ്കിൽ വൈദ്യസഹായം തേടുക.
വെള്ളിയാഴ്ചത്തെ സൂര്യൻ കേരളത്തെ പൊള്ളിക്കും; മൂന്നു ജില്ലകളിൽ മുന്നറിയിപ്പ്
05:15 AM Feb 14, 2020 | Deepika.com