ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ താൻ അതീവ സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ട്രംപും, പ്രഥമ വനിത മെലാനിയ ട്രംപും ഈ മാസം 24-നാണ് ഇന്ത്യയിലെത്തുക. 24,25 തീയതികളിലായാണ് സന്ദർശനം. ഇരുവരും രാജ്യത്തിന്റെ വിശിഷ്ട അതിഥികളാണെന്നും അവർക്ക് ഇന്ത്യ അവിസ്മരണീയ സ്വീകരണമൊരുക്കുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
വളരെ സവിശേഷമായ സന്ദര്‍ശനമായിരിക്കും ട്രംപിന്റേതെന്നും ഇന്ത്യ- അമേരിക്ക സൗഹൃദം ഈ സന്ദര്‍ശനത്തിലൂടെ കൂടുതല്‍ ദൃഢമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വിവിധ വിഷയങ്ങളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ പരസ്പരം സഹകരിച്ച് വരുന്നുണ്ടെന്നും ഇന്ത്യ- അമേരിക്ക സൗഹൃദം ലോകശ്രദ്ധയാകർഷിക്കുന്നുണ്ടെന്നും മോദി കുറിച്ചു.
നരേന്ദ്ര മോദി തന്റെ ഉറ്റ സുഹൃത്താണെന്നും ആർക്കും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യാ സന്ദർശനം ഏറെ സന്തോഷകരമാണെന്നും ജനലക്ഷങ്ങൾ തന്നെ വരവേൽക്കുമെന്നാണ് മോദി പറഞ്ഞിരിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിലെ സന്തോഷം പങ്കുവച്ച് മോദി ട്വീറ്റ് ചെയ്തത്.
ഇതാദ്യമായാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്. ഡല്‍ഹിക്കു പുറമേ ഗുജറാത്തും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് വിദേശകാര്യമന്ത്രാലയം ട്രംപിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ചത്.
ട്രംപിന്റെ ഇന്ത്യാ സന്ദർശനം ഏറെ സന്തോഷം പകരുന്നതെന്ന് മോദി
01:14 PM Feb 12, 2020 | Deepika.com