ശ്രീനഗർ: കാഷ്മീരിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കാഷ്മീരിലെത്തി. 10 രാജ്യങ്ങളിൽ നിന്നുള്ള 25 പേരുടെ സംഘമാണ് കാഷ്മീരിൽ എത്തിയിട്ടുള്ളത്. ജർമനി, കാനഡ, ഫ്രാൻസ്, ന്യൂസിലൻഡ്, മെക്സിക്കോ, ഇറ്റലി, അഫ്ഗാനിസ്ഥാൻ, ഓസ്ട്രിയ, ഉസ്ബക്കിസ്ഥാൻ, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് പ്രതിനിധി സംഘത്തിലുള്ളത്.
യൂറോപ്യൻ യൂണിയൻ പ്രതിനിധികളും സംഘത്തിലുണ്ട്. ജമ്മു കാഷ്മീരിലെ മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തെ സ്വീകരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളും താഴ്വരയിലെ സുരക്ഷ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങളും കരസേനാ ഓഫീസർമാർപ്രതിനിധി സംഘത്തോട് വിവരിച്ചെന്നാണ് റിപ്പോർട്ട്.
പൊതുജനങ്ങളുമായും രാഷ്ട്രീയ നേതാക്കളുമായും മാധ്യമങ്ങളുമായും വിദേശസംഘം സംസാരിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ ജനുവരി 15നും വിദേശ പ്രതിനിധി സംഘം കാഷ്മീരിൽ സന്ദർശനം നടത്തിയിരുന്നു. യുഎസ്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളാണു അന്ന് കാഷ്മീരിലെത്തിയത്.
വിദേശ നയതന്ത്രജ്ഞരുടെ രണ്ടാം സംഘം കാഷ്മീരിൽ
12:07 PM Feb 12, 2020 | Deepika.com