അഹമ്മദാബാദ്: വിവരാവകാശ പ്രവർത്തകൻ അമിത് ജത്വയെ കൊലപ്പെടുത്തിയ കേസിൽ മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ഏഴ് പേർക്ക് ജീവപര്യന്തം. 2010 ജൂലൈ 20ന് ജത്വ ഗുജറാത്ത് ഹൈക്കോടതിക്കു പുറത്തുവച്ച് വെടിയേറ്റു മരിച്ച കേസിലാണ് ശിക്ഷ. അഹമ്മദാബാദ് സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളിൽ നിന്നുമായി ആകെ 59,25,000 രൂപ പിഴ ഇടാക്കണമെന്നും കോടതി വിധിച്ചു.
ഗീർ വനങ്ങളിലെ സിംഹങ്ങളുടെ സംരക്ഷണത്തിനു വേണ്ടി വിവരാവകാശ നിയമം ബലമാക്കി പ്രവർത്തിച്ചു വരവേയാണ് അമിത് കൊല്ലപ്പെട്ടത്. വനത്തിലെ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഖനികൾക്കെതിരെ അദ്ദേഹം പോരാടിയിരുന്നു. ദിനു സോളങ്കിയുടെ ആറ് ക്വാറികളുടെ പ്രവർത്തനം ഇതുമൂലം തടസപ്പെട്ടിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്.
2013ലാണ് ദിനു സോളങ്കിയെ കേസ് അന്വേഷിച്ച സിബിഐ സംഘം അറസ്റ്റ് ചെയ്തത്. കേസന്വേഷണം ഡിസിബിയിൽ നിന്ന് ഏറ്റെടുത്ത സിബിഐ, സോളങ്കിയാണ് കേസിലെ പ്രധാന ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. എന്നാൽ കേസ്വനേഷണത്തിനിടെ 195 സാക്ഷികളിൽ 105 പേരും കൂറുമാറി. തുടർന്നു കേസിൽ പുനർ വിചാരണ വേണമെന്നാവശ്യപ്പെട്ട് അമിത് ജത്വയുടെ പിതാവ് ഭിക്കാഭായ് ജത്വ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
കേസിലെ 26 സാക്ഷികളുടെ വിചാരണ നടത്തിയാണ് കുറ്റക്കാരെ കണ്ടെത്തിയത്. ദിനു സോളങ്കിക്കു പുറമെ അദ്ദേഹത്തിന്റെ അനന്തരവൻ ശിവ സോളങ്കി, സഞ്ജയ് ചൗഹാൻ, ശൈലേഷ് പാണ്ഡെ, പഞ്ചൻ ദേശായി, ഉദജി താക്കൂർ, പോലീസ് കോൺസ്റ്റബിൾ ബഹാദൂർസിംഗ് വാദർ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പിഴയിടാക്കുന്ന തുക അമിത് ജത്വയുടെ കുടുംബത്തിന്റെ പേരിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.
അമിത് ജത്വ വധക്കേസ്: മുൻ ബിജെപി എംപി ദിനു സോളങ്കി അടക്കം ഏഴ് പേർക്ക് ജീവപര്യന്തം
10:58 PM Jul 11, 2019 | Deepika.com